നാഗർകോവിൽ:ദൈവ പ്രീതിക്കായി ശൂലംകുത്തുന്നവരെയും ഗരുഡൻ തൂക്കമെടുക്കുന്നവരെയുമൊക്കെ നാം കണ്ടിട്ടുണ്ട്. എന്നാൽ സ്വന്തം ജീവൻ തന്നെ നേർച്ചയായി നൽകുന്ന അത്യപുർവതയുടെ ഞെട്ടലിലാണ് നാഗർകോവിൽ നിവാസികൾ. മുംബൈ ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജർ ആയ നവീൻ എന്ന മുപ്പത്തിരണ്ടുകാരന്റെ മരണമാണ് ചർച്ചയാകുന്നത്. ജോലി ലഭിച്ചാൽ ജീവൻ നൽകാമെന്ന് വർഷങ്ങൾക്കു മുമ്പ് നേർച്ച നേർന്നിരുന്നു. അതു നിറവേറ്റുകയാണെന്ന് എഴുതിയ കുറിപ്പ് മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെടുത്തു.

കന്യാകുമാരി എല്ലുവിള സ്വദേശി നവീൻ എന്ന മുപ്പത്തിരണ്ടുകാരൻ സ്വയം അവസാനിപ്പിക്കാനെടുത്ത തീരുമാനത്തിന്റെ കാരണം കേട്ടു ഞെട്ടുകയാണ് ആളുകൾ. ഇന്നു രാവിലെയാണ് നാഗർകോവിൽ പുത്തേരിയെന്ന സ്ഥലത്തെ റയിൽവേ പാളത്തിൽ ഛിന്നഭിന്നായ മൃതദേഹം കണ്ടെത്തിയത്. സമീപത്തു നിന്നു തിരിച്ചറിയൽ രേഖകളും പാസ്‌പോർട്ടും ഒരു കുറിപ്പും കണ്ടെടുത്തു. ഇതിൽ നിന്നാണു മരിച്ചത് മുംബൈയിൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജറായ കന്യാകുമാരി സ്വദേശി നവീനാണെന്ന് തിരിച്ചറിഞ്ഞത്. കൂടെയുണ്ടായിരുന്ന കുറിപ്പ് വായിച്ച പൊലീസ് ഞെട്ടി.

എൻജിനിയറിങ് പഠനം കഴിഞ്ഞു കുറേ കാലം ജോലിക്കു ശ്രമിച്ചിരുന്നു. ജോലി ലഭിച്ചാൽ ജീവൻ നൽകാമെന്ന് നേർച്ച നേർന്നിരുന്നു. ഈ നേർച്ച നിറവേറ്റുന്നുവെന്നാണ് മാതാപിതാക്കൾക്കെഴുതിയ കുറിപ്പിൽ പറയുന്നത്. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്തു വന്നിറങ്ങിയ നവീൻ സുഹൃത്തുക്കളെ സന്ദർശിച്ചിരുന്നു. ഇന്നലെ രാത്രിയായിരുന്നു കടുംകൈ.

മൃതദേഹം പിന്നീട് നാഗർകോവിൽ സർക്കാർ ആശുപത്രിയിലേക്കു മാറ്റി. നവീനിന് മറ്റ് പ്രശ്‌നങ്ങൾ ഒന്നും ഉള്ളതായി അറിയില്ലെന്നാണ് ബന്ധുക്കളും കൂട്ടുകാരും പറയുന്നത്. കടുത്ത അന്ധവിശ്വാസിയായിരുന്നു ഇയാൾ എന്നും നേർച്ച നിറവേറ്റിയില്ലെങ്കിൽ ദൈവകോപം ഉണ്ടാകുമെന്ന് ഇയാൾ പലതവണ പറഞ്ഞിരുന്നതായും സുഹൃത്തുക്കൾ പറയുന്നുണ്ട്. പക്ഷേ നേർച്ച ഇങ്ങനെ അവസാനിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഇതല്ലാതെ മറ്റെന്തങ്കിലും ദുരൂഹതകൾ സംഭവത്തിന് പിന്നിൽ ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.