അയോധ്യ: ഉത്തർപ്രദേശിലെ ഫൈസാബാദിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഡെപ്യൂട്ടി ഡയറക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാങ്കിന് സമീപത്തെ താമസ സ്ഥലത്താണ് 32കാരിയായ ശ്രദ്ധ ഗുപ്ത എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് അയോധ്യ പൊലീസ് സീനിയർ എസ്‌പി ശൈലേഷ് പാണ്ഡെ പറഞ്ഞു.

ലഖ്നൗ രാജാജിപുരം സ്വദേശിയാണ് ശ്രദ്ധ. താമസ സ്ഥലത്തുനിന്ന് കണ്ടെത്തിയ ആത്മഹത്യാകുറിപ്പിൽ രണ്ട് ഐഎപിഎസുകാരെ കുറ്റപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വാതിൽ തുറക്കാത്തതിനെ തുടർന്ന് രാവിലെ താമസ സ്ഥലത്തെത്തിയ പാൽവിൽപനക്കാരൻ വീട്ടുടമസ്ഥനെ അറിയിക്കുകയായിരുന്നു. വാതിൽ ബലം പ്രയോഗത്തിലൂടെ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

2015ൽ സീനിയർ ക്ലർക്കായിട്ടാണ് ശ്രദ്ധ ജോലിയിൽ പ്രവേശിച്ചത്. പിന്നീട് ഡിപ്പാർട്ട്മെന്റൽ പരീക്ഷയെഴുതി ഡെപ്യൂട്ടി മാനേജർ വരെ എത്തിയത്. ശ്രദ്ധ ഗുപ്ത അവിവാഹിതയാണെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യാകുറിപ്പിൽ ഐപിഎസ് ഓഫിസർ അയോധ്യ എസ്എസ്‌പി ആശിഷ് തിവാരി, മറ്റൊരു പൊലീസുകാരൻ അനിൽ റാവത്ത്, യുവതിയുടെ മുൻ പ്രതിശ്രുത വരൻ വിവേക് ഗുപ്ത എന്നിവരുടെ പേരാണ് സൂചിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഇവർക്കെതിരെയുള്ള ആരോപണമെന്തെന്ന് വ്യക്തമല്ല.

വിവേക് ഗുപ്തയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ തുടരുകയാണ്. മൂന്ന് പേരും ശ്രദ്ധയെ പരാമവധി മാനസികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ ബന്ധു പറഞ്ഞു. ബാങ്ക് ഡെപ്യൂട്ടി മാനേജരുടെ മരണത്തിൽ ഐപിഎസ് ഉദ്യോഗസ്ഥനുള്ള പങ്ക് ഗുരുതരമാണെന്നും യുപിയിലെ തകർന്ന ക്രമസമാധാന നിലയുടെ ഉദാഹരണമാണ് സംഭവമെന്നും എസ്‌പി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.