മുംബൈ: ഭർത്താവ് എടുത്ത ബാങ്ക് വായ്പ തിരിച്ചടക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഭാര്യയെ ബാങ്ക് ജീവനക്കാരൻ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. നവി മുംബൈയിലാണ് സംഭവം. 36കാരിയായ ശീതൾ നിഗം ആണ് കൊല്ലപ്പെട്ടത്. വ്യക്തിഗത വായ്പ എടുത്ത് നൽകിയ സമാധാൻ ലാൻഡ്വേ (38) എന്ന ബാങ്ക് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട ശീതൾ നിഗവും സമാധാൻ ലാൻഡ്വേയും തമ്മിൽ വിവാഹേതര ബന്ധം പുലർത്തിയിരുന്നതായാണ് സൂചന. തന്റെ ബാങ്കിൽ നിന്നും സമാധാൻ ലാൻഡ്വേ സ്വന്തം പേരിൽ 6.5 ലക്ഷത്തിന്റെ പേഴ്‌സണൽ ലോൺ എടുത്ത് നിഗമിന്റെ ഭർത്താവിന് നൽകിയിരുന്നു.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് വായ്പ കൃത്യമായി തിരിച്ചടക്കാൻ നിഗമിന്റെ ഭർത്താവിന് കഴിഞ്ഞില്ല. ഇതേത്തുടർന്ന് ഇവർ പലപ്പോഴും വഴക്കിട്ടിരുന്നു. ഒക്ടോബർ 21ന് സമാധാൻ ലാൻഡ്വേ നിഗത്തെ കാണാൻ വീട്ടിലെത്തുകയും വഴക്കിടുകയും ചെയ്തു. ഒന്നുകിൽ വായ്പ തിരിച്ചടക്കണമെന്നും അല്ലെങ്കിൽ മരിക്കാൻ തയാറായിക്കോളൂവെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.

നിഗത്തെ കൊണ്ട് നിർബന്ധിപ്പിച്ച് ആത്മഹത്യ കുറിപ്പ് എഴുതിപ്പിച്ച ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിൽ സാരി മുറുക്കി ഫാനിൽ കെട്ടിത്തൂക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഇയാൾ സ്ഥലം വിട്ടു. പിന്നീട്, മൃതദേഹവും ആത്മഹത്യ കുറിപ്പും കണ്ടെടുത്തു.

അസ്വഭാവിക മരണത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസിന് സമാധാൻ ലാൻഡ്വേയുമായുള്ള സാമ്പത്തിക ഇടപാടിനെ കുറിച്ച് സൂചന ലഭിച്ചു. ചോദ്യംചെയ്യലിൽ ആദ്യം ഇയാൾ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.