ന്യൂഡൽഹി: പ്രശാന്ത് ഭൂഷനെതിരെയുള്ള സുപ്രീകോടതി വിധിയെ എതിർത്ത് ബാർ അസോസിയേഷൻ ഓഫ് ഇന്ത്യ. രണ്ട് ട്വീറ്റുകൊണ്ട് ഇല്ലാതാകുന്നതല്ല ജുഡീഷ്യറിയുടെ പ്രതിഛായയെന്ന് ചൂണ്ടിക്കാട്ടിയ ബാർ അസോസിയേഷൻ, പ്രശാന്ത് ഭൂഷനെതിരെ സ്വമേധയാ കോടതി അലക്ഷ്യത്തിന് കേസെടുത്തത് പ്രാകൃത രീതിയാണെന്നും കുറ്റപ്പെടുത്തി. വിമർശനങ്ങളും ആക്ഷേപ ഹാസ്യങ്ങളുമാണ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നത്. വിമർശനങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്നും ബാർ അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഹാർലി ഡേവിഡ്സൺ ബൈക്കിലിരുന്ന ചിത്രത്തെക്കുറിച്ചും കഴിഞ്ഞ നാല്‌ ചീഫ് ജസ്റ്റിസുമാരെക്കുറിച്ചും ഭൂഷൺ അടുത്തിടെ നടത്തിയ രണ്ട് ട്വീറ്റുകളെത്തുടർന്ന് സുപ്രീംകോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തിരുന്നു. അതിൽ ഭൂഷൺ കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം വിധിയും വന്നു. കേസിൽ ഭൂഷണ് എന്തുശിക്ഷ നൽകണമെന്നത് കോടതി 20-ന് പരിഗണിക്കാനിരിക്കുകയാണ്.

ജൂൺ 27-നും 29-നും പ്രശാന്ത് ഭൂഷൺ കുറിച്ച രണ്ട് ട്വീറ്റുകളാണ് സുപ്രീംകോടതി നടപടിക്കാധാരം. മോട്ടോർസൈക്കിൾ പ്രേമിയായ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നാഗ്പുരിൽ ആഡംബര ബൈക്കായ ഹാർലി ഡേവിഡ്‌സണിൽ ഇരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ജൂൺ 29-ന് ഭൂഷൺ ട്വീറ്റ് ചെയ്തത്. 'ജനങ്ങൾക്കു നീതി നിഷേധിച്ചുകൊണ്ട് സുപ്രീംകോടതി അടച്ചിട്ട ചീഫ് ജസ്റ്റിസ്, ബിജെപി. നേതാവിന്റെ മകന്റെ 50 ലക്ഷം രൂപയുടെ ബൈക്കിൽ ഹെൽമെറ്റും മുഖാവരണവുമില്ലാതെ ഇരിക്കുന്നു' എന്നായിരുന്നു ട്വീറ്റ്.

ചീഫ് ജസ്റ്റിസിനെ മാത്രമാണ് അതിൽ ഉന്നംവെച്ചതെങ്കിൽ സുപ്രീംകോടതിയെയും മുൻ ചീഫ് ജസ്റ്റിസുമാരെയും ലക്ഷ്യമിട്ടായിരുന്നു ജൂൺ 27-ലെ ട്വീറ്റ്. 'അടിയന്തരാവസ്ഥയില്ലാതെതന്നെ കഴിഞ്ഞ ആറുവർഷം ഇന്ത്യയിൽ എങ്ങനെയാണ് ജനാധിപത്യം നശിപ്പിക്കപ്പെട്ടതെന്ന് ചരിത്രകാരന്മാർ തിരിഞ്ഞുനോക്കിയാൽ അതിൽ സുപ്രീംകോടതിയുടെ, പ്രത്യേകിച്ച് അവസാനത്തെ നാലു ചീഫ് ജസ്റ്റിസുമാരുടെ പങ്ക് പ്രത്യേകം അടയാളപ്പെടുത്തും' എന്നായിരുന്നു ഭൂഷന്റെ പ്രതികരണം.

ഈ ട്വീറ്റുകളെ തുടർന്ന്‌ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി.ആർ. ഗാവി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ കേസിൽ വിധി പ്രസ്താവിച്ചത്. നീതിനിർവഹണത്തിന് അവമതിപ്പുണ്ടാക്കുന്നതും സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റിസിന്റെയും അന്തസ്സിനെയും അധികാരത്തെയും അപമാനിക്കുന്നതുമാണ് ഭൂഷന്റെ പ്രസ്താവനയെന്ന് പ്രശാന്ത് ഭൂഷണെതിരെ കേസെടുത്ത വേളയിൽ സുപ്രീം കോടതി പരാമർശം നടത്തിയിരുന്നു. എന്നാൽ കോടതിയെ അവഹേളിക്കുന്നതിനല്ല അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വിനിയോഗിക്കുക മാത്രമാണ് ചെയ്തതെന്നാണ് പ്രശാന്ത് ഭൂഷൺ നിലപാടെടുത്തിരുന്നത്.