ഫ്രാൻസിൽ നിന്ന് വീണ്ടും മറ്റൊരു തലയറുക്കൽ വാർത്ത കൂടി വന്നിരിക്കുന്നു. ലഭിച്ചിടത്തോളം വിവരങ്ങൾ വെച്ച് മൂന്ന് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. നീസിലെ നോത്രദാം കത്തീഡ്രലിൽ പ്രാർത്ഥനക്കെത്തിയവരാണ് ആക്രമിക്കപ്പെട്ടതെന്നും ഒരു യുവതിയുടെ തല കത്തികൊണ്ട് അറുത്തു മാറ്റപ്പെട്ടു എന്നുമാണ് റിപ്പോർട്ടുകൾ.

പ്രവാചകന്റെ കാർട്ടൂൺ ക്ളാസ് റൂമിൽ പ്രദർശിപ്പിച്ച അദ്ധ്യാപകന്റെ തലയറുത്ത സംഭവത്തിന്റെ ഞെട്ടൽ വിട്ടുമാറും മുമ്പാണ് സമാനമായ മറ്റൊരു ആക്രമണം ഉണ്ടായിരിക്കുന്നത്. അക്രമി പിടിയിലായിട്ടുണ്ട്.

ഒരു കാര്യം ഉറപ്പാണ്, ലോകം കുറേക്കൂടി വലിയ മത ധ്രുവീകരണത്തിലേക്ക് പ്രവേശിക്കുകയാണ്. ഇത്തരം സംഭവങ്ങളുടെ പേരിൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ വഷളാവുന്നു, അദ്ധ്യാപകന്റെ തലയറുക്കൽ സംഭവം ഉയർത്തിവിട്ട വിവാദങ്ങളും രാഷ്ട്രീയ പ്രതികരണങ്ങളും നാം കണ്ടതാണ്. രണ്ട് ചേരികളായി രാഷ്ട്രങ്ങൾ മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിയും കണ്ടു. മതം, വർഗം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങൾ വലിയ ധ്രുവീകരണത്തിന് കാരണമാകുന്ന രൂപത്തിൽ ഉപയോഗപ്പെടുത്തപ്പെടുന്നു. ഒന്നോ രണ്ടോ അക്രമികളുടെ ചെയ്തികൾ ഒരു സമുദായത്തെ മുഴുവൻ ഭീതിയിലും അന്യവത്കരണത്തിലും തളച്ചിടുന്ന ദുഃഖകരമായ അവസ്ഥ..

നമുക്ക് ചെയ്യാനുള്ളത് ഒരേയൊരു കാര്യമാണ്, ഇത്തരം ആക്രമണങ്ങളെ ഒരിക്കലും ഒരിക്കലും അനുകൂലിക്കാതിരിക്കുക, ഒരു 'പക്ഷേ' ഉപയോഗിച്ചും ന്യായീകരിക്കാതിരിക്കുക. ഇസ്ലാമിന്റെ പേരിലായാലും പ്രവാചക സ്‌നേഹത്തിന്റെ പേരിലായാലും 'പക്ഷേ'കളുടെ ന്യായവാദങ്ങൾ സമ്പൂർണ്ണമായി ഉപേക്ഷിക്കുക.

അക്രമം നടത്തുന്നത് ഏത് മതത്തിന്റെ പേരിലായാലും, വർഗത്തിന്റെ പേരിലായാലും അത്തരമൊരു സമീപനം വേണം.. ന്യൂസിലൻഡിലെ പള്ളിയിൽ അമ്പതോളം പേരെ ഒറ്റയ്ക്ക് വെടിവെച്ചു വന്ന ബ്രെണ്ടൻ ടാറന്റും ഒരു മതതീവ്രവാദിയായിരുന്നു. പശുവിറച്ചിയുടെ പേരിൽ പച്ചമനുഷ്യരെ തെരുവിൽ അടിച്ചു കൊല്ലുന്നവരും മതതീവ്രവാദികൾ തന്നെ. ഭീകരർ ഏതു വിഭാഗത്തിൽ പെടട്ടെ, അവരെ ഒരെണ്ണത്തിനെയും ജീവിതത്തിൽ ഒരിക്കൽ പോലും ന്യായീകരിക്കാതിരിക്കുക.. ഒരു 'പക്ഷേ' കൊണ്ടും അവർക്ക് സംരക്ഷിത കവചം ഒരുക്കാതിരിക്കുക..

കടുത്ത മത ധ്രുവീകരണവും അതുയർത്തിവിടുന്ന ഭീതിയും ആവരുത് നമ്മുടെ മക്കൾക്കും അടുത്ത തലമുറക്കുമുള്ള നമ്മുടെ നീക്കിയിരുപ്പ്.. മനുഷ്യന് വേണ്ടി മനുഷ്യരായി നാം ഒന്നിച്ചു നില്ക്കണം, മനുഷ്യരായി മാത്രം.