ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാർ പ്രഖ്യാപിച്ച് ബിസിസിഐ. സ്മൃതി മന്ദാന, ട്വന്റി-20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, പൂനം യാദവ് എന്നിവരാണ് എ ഗ്രേഡിലുള്ളത്. ഈ വർഷം ഒക്ടബോർ മുതൽ അടുത്ത വർഷം സെപ്റ്റംബർ വരെയാണ് കരാർ.

വെറ്ററൻ താരങ്ങളായ മിതാലി രാജും ജുലൻ ഗോസ്വാമിയും ബി ഗ്രേഡിലാണുള്ളത്. ഷഫാലി വർമയെ സിയിൽ നിന്ന് ബിയിലേക്ക് ഉയർത്തി. 19 പേരുടെ വാർഷിക കരാറാണ് നിലനിർത്തിയത്.

വേദ കൃഷ്ണമൂർത്തി, ഏക്താ ബിഷ്, അനൂജ പാട്ടിൽ, ഡി ഹേമലത എന്നിവരെ കരാറിൽ നിന്ന് ഒഴിവാക്കി. ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമിൽ ഇടം പിടിച്ചതാണ് ഷഫാലിയെ ബി കാറ്റഗറിയിലേക്ക് എത്താൻ സഹായിച്ചത്.

ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി മുംബൈയിൽ ബയോ ബബ്ൾ സുരക്ഷയിലാണ് ഇന്ത്യൻ ടീം ഇപ്പോഴുള്ളത്.

എ ഗ്രേഡിലുള്ള താരങ്ങൾക്ക് 50 ലക്ഷം രൂപയും ബി ഗ്രേഡിലുള്ള കളിക്കാർക്ക് 30 ലക്ഷം രൂപയും ലഭിക്കും. സി ഗ്രേഡിൽ 10 ലക്ഷം രൂപയാണ് വാർഷിക പ്രതിഫലം.