മുംബൈ: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ടീമുകളിൽ ഇരുപത് താരങ്ങളെ ഉൾപ്പെടുത്താൻ അനുമതി നൽകി ബിസിസിഐ. പരിശീലക സംഘത്തിൽ പത്തുപേരെ ഉൾപ്പെടുത്താം. കോവിഡ് വ്യാപനം മത്സരങ്ങൾക്ക് പ്രതിസന്ധിയാകുന്ന സാഹചര്യത്തിലാണ് താരങ്ങളും പരിശീലകരും ഉൾപ്പടെ മുപ്പത് പേർ വരെയാകാമെന്ന് ബിസിസിഐ തീരുമാനിച്ചത്.

ജനുവരി അഞ്ചിനാണ് രഞ്ജി ട്രോഫി മത്സരങ്ങൾക്ക് തുടക്കമാവുക. കഴിഞ്ഞ സീസണിൽ രഞ്ജി മത്സരങ്ങൾ നടന്നിരുന്നില്ല. ആറ് ടീമുകളുള്ള അഞ്ച് എലൈറ്റ് ഗ്രൂപ്പുകളും എട്ട് ടീമുകളുള്ള ഒരു പ്ലേറ്റ് ഗ്രൂപ്പുമാണുള്ളത്. എല്ലാ ടീമുകൾക്കും അഞ്ച് മത്സരങ്ങൾ വീതം.

എലൈറ്റ് ഗ്രൂപ്പിലെ ചാന്പ്യന്മാർ നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും. എലൈറ്റ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും പ്ലേറ്റ് ഗ്രൂപ്പ് ചാന്പ്യന്മാരും വീണ്ടും ക്വാർട്ടർ ഫൈനൽ യോഗ്യതയ്ക്കായി ഏറ്റുമുട്ടണം.