ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസിന്റെ സ്ഥാനാർത്ഥികൾ മത്സരിക്കുക ഹെൽമറ്റ് ചിഹ്നത്തിൽ​. വ്യാഴാഴ്​ച ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ തെരഞ്ഞെടുപ്പ്​ ചിഹ്നം പ്രകാശനം ചെയ്യും. എൻ.ഡി.എയുടെ ഘടകകക്ഷിയായാകും ബി.ഡി.ജെ.എസ്​ തെരഞ്ഞെടുപ്പിനിറങ്ങുക.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് 37 സീറ്റിൽ മൽസരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രമുഖർ സ്ഥാനാർത്ഥി പട്ടികയിലുണ്ടാകും. താൻ മൽസരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് തുഷാർ പറഞ്ഞു. ബിജെപിയുമായി ചില സീറ്റുകൾ വച്ചുമാറിയേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

ഇത്തവണ കനത്ത തിരിച്ചടികൾക്കിടെയാണ് ബിഡിജെഎസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു വാർഡ് മാത്രമാണ് പാർട്ടിക്ക് ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 37 സീറ്റുകളിലാണ് ബിഡിജെഎസ് മൽസരിച്ചത്. ഇത്തവണ രണ്ടു സീറ്റുകൾ അധികം വേണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലഭിച്ചില്ല. മാത്രമല്ല, ചില സീറ്റുകൾ ബിജെപി ആവശ്യപ്പെടുമെന്ന വാർത്തകളും വന്നിരുന്നു. ഇതിനിടെയാണ് 37 സീറ്റിൽ തന്നെ മൽസരിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി പറയുന്നത്.

ബിഡിജെഎസിൽ നിന്ന് ഒരു വിഭാഗം അടുത്തിടെ തെറ്റിപ്പിരിഞ്ഞ് പുതിയ പാർട്ടി രൂപീകരിച്ചിരുന്നു. ഭാരതീയ ജനസേന എന്നാണ് പുതിയ പാർട്ടിയുടെ പേര്. നീലകണ്ഠൻ മാസ്റ്ററുടെയും ഗോപകുമാറിന്റെയും നേതൃത്വത്തിലാണ് പുതിയ പാർട്ടി. ഇവർ യുഡിഎഫിന് പിന്തുണ നൽകാൻ തീരുമാനിച്ചു എന്ന് കഴിഞ്ഞ ദിവസം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.