ആലപ്പുഴ: ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട വിനോദസഞ്ചാരമേഖല ഘട്ടം ഘട്ടമായി തുറക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ബീച്ചുകളും പാർക്കുകളും നിയന്ത്രണങ്ങളോടെ ഒക്ടോബർ നാലു മുതൽ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകി ജില്ലാ കളക്ടർ ഉത്തരവായി.

കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് ബീച്ചുകളും പാർക്കുകളും പ്രവർത്തിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടുവിച്ച മാർനിർദേശങ്ങൾ ചുവടെ.

കോവിഡ് രോഗലക്ഷണങ്ങളോ മറ്റ് രോഗങ്ങളോ ഉള്ളവർ ബീച്ചുകളിലും പാർക്കുകളിലും പ്രവേശിക്കാൻ പാടില്ല.

സന്ദർശകർ മാസ്‌ക് ശരിയായി ധരിക്കുകയും, സാമൂഹിക അകലവും സാനിറ്റൈസറിന്റെ ഉപയോഗവും ഉറപ്പാക്കുകയും വേണം.

കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പൊതുജനങ്ങളെ ഓർമിപ്പിക്കുന്നതിന് ഇടയ്ക്കിടെ മൈക്ക് അനൗൺസ്മെന്റ് നടത്താൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണം.

ബീച്ച്, വിശ്രമകേന്ദ്രങ്ങൾ, ശുചിമുറികൾ, കടകൾ മുതലായവ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കേണ്ടതും, വേസ്റ്റ് ബിന്നുകൾ, സാനിറ്റൈസർ എന്നിവ ഉറപ്പാക്കുകയും വേണം.

ബീച്ചുകളിൽ വൈദ്യുതി, വെളിച്ചം, ജലലഭ്യത, കോവിഡ് പ്രതിരോധ ബോധവത്കരണ ബോർഡുകൾ എന്നിവ ഉറപ്പാക്കാൻ പോർട്ട്, ഡി.ടി.പി.സി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവർ ഒക്ടോബർ മൂന്നിനുള്ളിൽ നടപടി സ്വീകരിക്കണം.

കോവിഡ് മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി നിയന്ത്രണ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവ പ്രകാരം നിയമനടപടി സ്വീകരിക്കും.

ബീച്ചുകളുടെയും പാർക്കുകളുടെയും പ്രവർത്തനത്തിൽ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനും ജില്ലാ പൊലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ, റവന്യൂ അധികാരികൾ, ടൂറിസം ഡെപ്യൂട്ടി, ഡി.ടി.പി.സി സെക്രട്ടറി, പോർട്ട് ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തി.