മലപ്പുറം: കാട് വെട്ടുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. സംഭവം മലപ്പുറം മമ്പാട്. മലപ്പുറം മമ്പാട് പുള്ളിപ്പാടം ഇല്ലിക്കൽ കരീമാണ് (67) മരിച്ചത്. തേനീച്ചയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ചികിൽസയിലിരിക്കെയാണ് മരിച്ചത്.മമ്പാട് പുള്ളിപ്പാടം അടക്കാക്കുണ്ടിൽ കാട് വെട്ടുന്നതിനിടെ ഇന്നലെയാണ് കരീമിന് തേനീച്ചയുടെ കുത്തേറ്റത്. പെട്ടെന്നുതന്നെ ആശുപതിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നു. പക്ഷെ, ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് പെരിന്തൽമണ്ണ എം.ഇ.എസ് ഹോസ്പിറ്റലിൽ.ഇയാൾക്കൊപ്പം പറമ്പിൽ ജോലി ചെയ്യുന്നതിനിടെ അഞ്ചു പേർക്കാണ് തേനീച്ചയുടെ കുത്തേറ്റത്.

രണ്ടു ഭാഗങ്ങളിലായിരുന്നു തൊഴിലാളികൾ. കാട്ടുതേനീച്ചകൾ കൂട്ടമായി ഇളകിയെത്തിയതോടെ കൂടെയുള്ളവർ ഓടിരക്ഷപ്പെട്ടു. ഇതിനിടെ തേനീച്ചകൂട്ടത്തിൽപ്പെട്ട കരീമിനെ തേനീച്ചകൾ കൂട്ടമായി കുത്തുകയായിരുന്നു. തേനീച്ചകൾ പിന്തുടർന്ന് കുത്തിയതോടെ ചാക്കിട്ടുമൂടിയും മറ്റുമാണ് ചിലർ രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് മറ്റു തൊഴിലാളികളും നാട്ടുകാരും ഓടിയെത്തി. ഇതിനിടെയിലും ഇവരിൽ പലർക്കും കുത്തേറ്റു.ഗുരുതരമായി പരിക്കേറ്റ് അവശനിലയിൽ തോട്ടത്തിൽ വീണുകിടക്കുകയായിരുന്നു അബ്ദുൽ കരീം.

തേനീച്ചകളുടെ ആക്രമണം ഒഴിവാക്കി ഏറെ പ്രയാസപ്പെട്ട് ആണ് ഇയാളെ പുറത്ത് എത്തിച്ചത്. ശരീരമാസകലം കുത്തേറ്റ് അവശനായ കരീമിനെ ഉടൻതന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക പരിചരണം നൽകിയശേഷം വിദഗ്ധചികിത്സയ്ക്കായി മാറ്റി. 24 മണിക്കൂർ വെന്റിലേറ്ററിൽ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഐ.സി.യു. സഹായത്തോടെ വെന്റിലേറ്റർ സംവിധാനമുള്ള ആംബുലൻസ് പെരിന്തൽമണ്ണയിൽനിന്ന് എത്തിച്ചാണ് പെരിന്തൽമണ്ണയിലേക്ക് കൊണ്ടുപോയത്. മറ്റു നാലു പേരുടെ പരിക്ക് ഗുരുതരമല്ല.