കോട്ടയം: കോട്ടയം ജില്ലയിൽ ബീഫിന്റെ വില ഏകീകരിച്ചു ജില്ലാപഞ്ചായത്ത്. അംഗീകരിക്കാന് സാധിക്കില്ലെന്ന് വ്യാപാരികളും. ബീഫിന്റെ വില കിലോയ്ക്ക് 320 രൂപയായി ഏകീകരിക്കാനാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രേമയം പാസാക്കിയത്. ഏക കണ്ഠമായാണ് പഞ്ചായത്ത് പ്രമേയം പാസാക്കിയത്. കോട്ടയത്തെ ഭക്ഷണ ശീലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബീഫ്. ജില്ലയിൽ പല ഭാഗങ്ങളിലും ബീഫിന് അമിത വില ഈടാക്കുന്നു എന്ന പരാതി വ്യാപകമായതോടെയാണ് ജില്ലാ പഞ്ചായത്ത് വില ഏകീകരണത്തിലേക്ക് കടന്നത്. വില ഏകീകരിക്കാനുള്ള പ്രമേയം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകി കഴിഞ്ഞു.

വ്യാപാരികളുമായി ചർച്ച നടത്തി തീരുമാനം നടപ്പിലാക്കാനാണ് നിർദ്ദേശം. ഇതുപ്രകാരം മാഞ്ഞൂർ പഞ്ചായത്ത് ബീഫിന് വില 330 രൂപയായി ഏകീകരിച്ച് കഴിഞ്ഞു. കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ ഈ പാത പിന്തുടരും എന്നാണ് അധികൃതരുടെ പ്രതീക്ഷ. ജനം കയ്യടിക്കുന്നുണ്ടെങ്കിലും നിർദ്ദേശം പ്രായോഗികമല്ലെന്നാണ് വ്യാപരികളുടെ വാദം. അയൽ സംസ്ഥാനങ്ങളിൽ നിന്നും വലിയ വിലയ്ക്കാണ് പോത്തുകളെ എത്തിക്കുന്നത്. ഇതിന്റെ ചെലവ് കുറയ്ക്കാൻ നടപടി വേണം. ജില്ലാ പഞ്ചായത്ത് അധികൃതർ വ്യാപരികളുമായി കൂടിയാലോചന നടത്തിയില്ലെന്നും അഭിപ്രായ വ്യത്യാസങ്ങൾ അറിയിക്കുമെന്നും വ്യാപാരികളുടെ സംഘടനകൾ വ്യക്തമാക്കി.