ന്യൂഡൽഹി: കോവിഡ്-19 നെതിരെയുള്ള മറ്റൊരു നിർണായകപോരാട്ടം ഇന്ന് മുതൽ ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യോഗ്യരായ പരമാവധി ആളുകൾക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്യുന്ന ബൃഹത്തായ കർമപദ്ധതി(വാക്സിൻ ഉത്സവം)യെ കുറിച്ചുള്ള ട്വീറ്റിലാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ഏപ്രിൽ 11 മുതൽ 14 വരെയുള്ള നാല് ദിവസമാണ് 'വാക്സിൻ ഉത്സവം' ആയി ആചരിക്കുന്നത്.

കോവിഡിനെതിരെയുള്ള പോരാട്ടം ഫലപ്രദമാകാൻ എല്ലാ ജനങ്ങളും സഹകരിക്കണമെന്നും അതിനായി നാല് നിർദ്ദേശങ്ങൾ താൻ മുന്നോട്ട് വെക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഈ നാല് നിർദ്ദേശങ്ങളും എല്ലാവരും ഓർമയിൽ സൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓരോ വ്യക്തിയും സ്വയം വാക്സിനെടുക്കാൻ തയ്യാറാവുന്നതിനൊപ്പം മറ്റൊരാളെ വാക്സിനെടുക്കാൻ സഹായിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആദ്യ നിർദ്ദേശം. വിവരവും വിദ്യാഭ്യാസവും കുറഞ്ഞ ആളുകൾക്ക് വാക്സിനെ കുറിച്ച് അറിവുണ്ടാകാനിടയില്ലെന്നും അത്തരത്തിലുള്ള ഒരാളെയെങ്കിലും വാക്സിനെടുപ്പിക്കുക എന്നത് ഓരോരുത്തരും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധിച്ച വ്യക്തിക്ക് ആവശ്യമായ ചികിത്സ ഉറപ്പു വരുത്താൻ ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്നാണ് പ്രധാനമന്ത്രിയുടെ രണ്ടാമത്തെ നിർദ്ദേശം. രോഗത്തെ കുറിച്ചും ചികിത്സയെ കുറിച്ചും അറിവില്ലാത്തവരിൽ ആവശ്യമായ അവബോധം ഉണ്ടാക്കാൻ ഓരോരുത്തരും തയ്യാറാവണം-അദ്ദേഹം വ്യക്തമാക്കി. ഓരോ വ്യക്തിയും മറ്റൊരു വ്യക്തിയെ സുരക്ഷിതനാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഒരാൾ മാസ്‌ക് ധരിക്കാൻ തയ്യാറായാൽ അയാളും ഒപ്പം മറ്റുള്ളവരും സുരക്ഷിതരാകുമെന്ന് മോദി പറഞ്ഞു.

'മൈക്രോ കൺടെയ്ന്മെന്റ് സോൺ' രൂപീകരിക്കുകയാണ് നാലാമത്തെ നിർദ്ദേശം. ഒരു വ്യക്തി കോവിഡ് പോസിറ്റീവാകുന്ന സാഹചര്യമുണ്ടായാൽ അവിടെ ഒരു മൈക്രോ കൺടെയ്ന്മെന്റ് സോൺ ഉണ്ടാക്കാൻ അയാളുടെ കുടുംബവും സമൂഹവും മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഇന്ത്യയെ പോലെ ജനസംഖ്യ കൂടിയ രാജ്യത്ത് ഏറെ ഫലപ്രദമാണ് ഈ രീതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വാക്സിൻ ഉത്സവത്തിന്റെ നാല് ദിവസങ്ങൾ വ്യക്തിഗതമായും സാമൂഹികമായുമുള്ള കടമകൾ പാലിച്ച് കോവിഡിനെ നിർമ്മാർജനം ചെയ്യുക എന്ന ലക്ഷ്യം നേടിയെടുക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒറ്റക്കെട്ടായി നിന്ന് നാമത് നേടിയെടുക്കുമെന്ന് തനിക്ക് പൂർണവിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.