തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചു. മലപ്പുറം ജില്ലാ കളക്ടർക്കും പൊലീസ് മേധാവിക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഡിജിപിയുടെ നടപടി. ഇവരുമായി ബെഹറ സമ്പർക്കത്തിലേർപ്പെട്ട സാഹചര്യത്തിലാണ് മുൻകരുതലെന്ന നിലയിൽ ഡിജിപി ക്വാറന്റീനിൽ പോകാൻ തീരുമാനിച്ചത്. കരിപ്പൂർ വിമാനദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായാണ് ഡിജിപി മലപ്പുറത്തെത്തിയത്. മലപ്പുറം കളക്ടർ കെ ഗോപാലകൃഷ്ണന് ഇന്നു കോവിഡ് സ്ഥിരീകരിച്ചു.

അസിസ്റ്റന്റ് കളക്ടർ, സബ് കളക്ടർ ഉൾപ്പെടെ കളക്ടറേറ്റിലെ 21 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീമിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കരിപ്പൂർ വിമാനദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിന് പിന്നാലെ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയിരുന്നു. ഇവരുടെ കോവിഡ് പരിശോധനാഫലം വന്നപ്പോഴാണ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. മലപ്പുറം ഡിഎംഒ തയ്യാറാക്കിയ സമ്പർക്കപ്പട്ടിക നിരവധി പ്രമുഖർ ഉൾപ്പെട്ടതായാണ് വിവരം. കേന്ദ്ര വ്യോമയാനമന്ത്രി, കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ, ഗവർണർ, സംസ്ഥാനമന്ത്രിമാർ തുടങ്ങിയവരും കരിപ്പൂരിലെത്തിയിരുന്നു.

കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന മലപ്പുറം ജില്ലയിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്ന അവസ്ഥയിലാണ്. കോവിഡ് പ്രതിരോധത്തിന് നേതൃത്വം കൊടുക്കുന്ന മലപ്പുറം ജില്ലാ കളക്ടർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കളക്ടറെ കൂടാതെ സബ് കളക്ടർ, അസിസ്റ്റന്റ് കളക്ടർ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ജീല്ലാ ഭരണകൂടം തന്നെ ഇല്ലാതായ അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയിട്ടുണ്ട്.

കഴിഞ്ഞ കുറേ ദിവസങ്ങളായി ഇരുന്നൂറിലേറെ കോവിഡ് കേസുകളാണ് മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടയിലാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജില്ലാ കളക്ടറും പൊലീസ് മേധാവിയും സബ് കളക്ടറും അടക്കമുള്ളവർ കോവിഡ് പൊസീറ്റീവായി ക്വാറന്റൈനിലാവുന്നത്.