ന്യൂഡൽഹി: കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ പൊലീസ് മേധാവിയാണ് ലോകനാഥ് ബെഹ്‌റ. കേരളത്തിൽ വർഷങ്ങളായി ചുവടുറപ്പിച്ച ബെഹ്‌റയ്ക്ക് ഗുജറാത്ത് രാഷ്ട്രീയത്തിൽ അതികായനായിരിക്കവേ അമിത്ഷായുമായും ബന്ധമുണ്ട്. ഈ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷങ്ങളായി പിണറായിയുടെ വിശ്വസ്തനായിരുന്ന വ്യക്തി ഇനി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും വിശ്വസ്തനാകുമോ എന്ന ചോദ്യമാണ് ഉയർന്നിരിക്കുന്നത്. സംസ്ഥാന ഡിജിപി ലോകനാഥ് ബെഹ്‌റയെ സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുകയാണ് കേന്ദ്രസർക്കാർ.

ബെഹ്‌റ ഉൾപ്പടെ സി ബി ഐ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പേരുകൾ സമിതി അംഗങ്ങൾക്ക് കേന്ദ്രസർക്കാർ കൈമാറി. പുതിയ സി ബി ഐ ഡയറക്ടറെ തിരഞ്ഞെടുക്കാൻ മെയ്‌ 24നാണ് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുന്നത്. ചീഫ് ജസ്റ്റിസ് എൻ വി രമണ, ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി എന്നിവർ യോഗത്തിൽ പങ്കെടുക്കും.

ഫെബ്രുവരിയിൽ ആർ.കെ. ശുക്ല വിരമിച്ചതിനു ശേഷം പദവി ഒഴിഞ്ഞുകിടക്കുകയാണ്. ദിവസങ്ങൾക്കുള്ളിൽ ഇടക്കാല ഡയറക്ടറായി സിൻഹയെ കേന്ദ്രസർക്കാർ നിയമിക്കുകയായിരുന്നു. പശ്ചിമ ബംഗാൾ ഉൾപ്പടെയുള്ള നിയമസഭാ തിരെഞ്ഞെടുപ്പുകളുടെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് പുതിയ ഡയറക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം വൈകിയതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

സി ബി ഐ താത്കാലിക ഡയറക്ടർ പ്രവീൺ സിൻഹ, ബി എസ് എഫ് മേധാവി രാകേഷ് അസ്താന, എൻ ഐ എ മേധാവി വൈ സി മോദി, സി ഐ എസ് എഫ് മേധാവി സുബോധ് കാന്ത് ജയ്‌സ്വാൾ, ഐ ടി ബി പി മേധാവി എസ് എസ് ദേസ്വാൾ, ഉത്തർപ്രദേശ് ഡി ജി പി ഹിതേഷ് ചന്ദ്ര അവാസ്ഥി എന്നിവരാണ് പരിഗണന പട്ടികയിലുള്ള മറ്റ് പ്രമുഖ ഐ പി എസ് ഉദ്യോഗസ്ഥർ.

ഈ പട്ടികയിൽ ബെഹ്‌റക്ക് പ്രധാന വെല്ലുവിളിയാകുക വെല്ലുവിളി ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ രാകേഷ് അസ്താനകയാകും. 1984 മുതൽ 86 വരെയുള്ള ബാച്ചുകളിലെ 6 ഡിജിപിമാരാണു ഡയറക്ടർ സ്ഥാനത്തേക്കുള്ള അന്തിമ പട്ടികയിൽ. 1984 ബാച്ച് ഉദ്യോഗസ്ഥനായ രാകേഷ് അസ്താന നിലവിൽ ബിഎസ്എഫ്, നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ എന്നിവയുടെ മേധാവിയാണ്. നേരത്തേ സിബിഐ സ്‌പെഷൽ ഡയറക്ടറായിരുന്നു. മുൻ ഡയറക്ടർ അലോക് വർമയുമായുള്ള പരസ്യമായ അഭിപ്രായ ഭിന്നതയെത്തുടർന്ന് 2019ൽ ഇരുവരെയും സിബിഐയിൽ നിന്നു കേന്ദ്ര സർക്കാർ മാറ്റി. അതിനു ശേഷം എം.നാഗേശ്വര റാവുവിനു താൽക്കാലിക ചുമതലയും തുടർന്നു ഋഷി കുമാറിനു പൂർണ ചുമതലയും നൽകി 2 വർഷത്തേക്കു നിയമിച്ചു..

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന അസ്താന അഗസ്റ്റ വെസ്റ്റ്‌ലാൻഡ്, വിജയ് മല്യ കേസ് അന്വേഷണങ്ങൾക്കു നേതൃത്വം നൽകിയ വ്യക്തിയാണ്. മുൻപു സിബിഐയിൽ രണ്ടാമനായിരുന്നു. അതിനാൽ സഹപ്രവർത്തകർ ഇദ്ദേഹത്തിനു സാധ്യത കൽപിക്കുന്നു. എൻഐഎ മേധാവി വൈ.സി.മോദിയും സർക്കാരിനു വേണ്ടപ്പെട്ട വ്യക്തിയാണ്. ബെഹ്‌റയും മുമ്പ് സിബിഐയിൽ പ്രവർത്തിച്ചുണ്ട്.

1985 ബാച്ച് കേരള കേഡർ ഐ പി എസ് ഉദ്യോഗസ്ഥനാണ് ലോക്നാഥ് ബെഹ്റ. ആലപ്പുഴ എ എസ് പി ആയാണ് ആദ്യ നിയമനം. തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ, പൊലീസ് കമ്മിഷണർ, പൊലീസ് ആസ്ഥാനത്ത് ഐ ജി, എ ഡി ജി പി നവീകരണം, വിജിലൻസ് ഡയറക്ടർ എന്നീ തസ്തികകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എൻ ഐ എ, സി ബി ഐ. എന്നിവിടങ്ങളിൽ ദീർഘകാലം സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.