കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കെ തൃണമൂൽ കോൺഗ്രസ് പാർട്ടി ഓഫീസിൽ സ്ഫോടനം. ജോയ്പൂർ പ്രദേശത്തെ പാർട്ടി ഓഫീസിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

സ്‌ഫോടനത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപിയും കോൺഗ്രസും ഇടത് പാർട്ടികളും രംഗത്തെത്തി. പാർട്ടി പ്രവർത്തകർ ഓഫീസിനകത്ത് ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് ബിജെപി ആരോപിച്ചു. പ്രദേശത്ത് ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതായും റിപ്പോർട്ടുകൾ ഉണ്ട്.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സ്‌ഫോടനത്തിൽ സാരമായി പൊള്ളലേറ്റവരുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം ബംഗാളിലെ ഈ അക്രമം ഏറെ വേദനാജനകമാണെന്ന് ഗവർണർ ജഗ്ദീപ് ദങ്കാർ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോയ്പൂർ ഉൾപ്പടെ 38 മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ്.

സംസ്ഥാനത്ത് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. ബിജെപിക്കെതികെ ശക്തമായ ഭാഷയിലാണ് ഇന്നും മമത ബാനർജി ആരോപണങ്ങൾ ഉന്നയിച്ചത്. രാജ്യത്ത് രണ്ടംഗ സിൻഡിക്കേറ്റാണ് പ്രവർത്തിക്കുന്നതെന്ന്  മമത ബാനർജി പറഞ്ഞു. അതിലൊരാൾ കലാപകാരിയും മറ്റൊരാൾ രാജ്യത്തിന്റെ വ്യവസായ വളർച്ച മുരടിപ്പിച്ച വ്യക്തിയാണെന്നും മോദിയുടെയും അമിത് ഷായുടെയും പേര് പരാമർശിക്കാതെ മമത പറഞ്ഞു. പശ്ചിമബംഗാളിൽ മമത ബാനർജിക്കെതിരെ നരേന്ദ്ര മോദിയും അമിത് ഷായും രൂക്ഷവിമർശനങ്ങളുമായി രംഗത്തെത്തുന്നതിനിടെയാണ് ദീദിയുടെ തിരിച്ചടി.

ഒരാൾ കലാപകാരിയാണ്. ഡൽഹി, ഗുജറാത്ത്, യു.പി കലാപങ്ങളുടെ സ്പോൺസറാണ് അയാൾ. രണ്ടാമത്തെയാൾ ഇന്ത്യയുടെ വ്യവസായ വളർച്ച മുരടിപ്പിച്ച വ്യക്തിയാണ്. പക്ഷേ അയാളുടെ താടി നന്നായി വളർന്നുവെന്ന് മമത പറഞ്ഞു.അയാൾ ചിലപ്പോൾ ഗാന്ധിജിയേക്കാളും രവീന്ദ്രനാഥ ടാഗോറിനും മുകളിൽ തന്നെ പ്രതിഷ്ഠിക്കും. ചിലപ്പോൾ സ്വാമി വിവേകാനന്ദനാണെന്ന് സ്വയം വിളിക്കും. സ്റ്റേഡിയങ്ങൾക്ക് സ്വന്തം പേരിടും. അദ്ദേഹത്തിന്റെ തലക്ക് എന്തോ പ്രശ്നമുണ്ടെന്ന് മമത ബാനർജി പരിഹസിച്ചു.

മോദി സ്റ്റേഡിയത്തിന് തന്റെ പേര് നൽകുന്നു. കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ തന്റെ ചിത്രം ചേർക്കുന്നു. ഐ.എസ്.ആർ.ഒയുടെ  സ്വന്തം ചിത്രങ്ങൾ ബഹിരാകാശത്തേക്ക് അയക്കുകയാണെന്നും മമത ബാനർജി പറഞ്ഞു.