ബംഗളൂരു: ബംഗ്ലാദേശി പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ രണ്ടു പേർ പൊലീസ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടു എന്നായിരുന്നു ആദ്യം പുറത്തു വന്ന വാർത്ത. പിന്നീട് അത് വെടിവയ്‌പ്പിൽ പരിക്കേറ്റു എന്നായി. ഈ സംഭവം നടക്കുമ്പോഴും ചർച്ചയാകുന്നതും ആ ഹൈദരാബാദ് മോഡൽ. ഹൈദരാബാദിൽ യുവ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത തീ കൊളുത്തിക്കൊന്ന കേസിലെ നാല് പ്രതികളെ പൊലീസ് 2019ൽ വെടിവെച്ച് കൊന്നിരുന്നു. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ ആക്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നു എന്നായിരുന്നു അന്ന് പൊലീസ് പറഞ്ഞത്. നാല് പ്രതികളും സംഭവസ്ഥലത്തുതന്നെ മരിക്കുകയും ചെയ്തു. ഇതിന് സമാനമാണ് ബംഗ്ളൂരുവിൽ സംഭവിച്ചതും. എന്നാൽ പ്രതികൾക്ക് കാലിൽ വെടികൊണ്ടു അതുകൊണ്ട് പ്രതികൾ രക്ഷപ്പെട്ടു.

അസം പൊലീസിന്റെ ഇടപെടലാണ് ബംഗ്ലൂരുവിലെ പീഡനം പുറത്തെത്തിച്ചത്. യുവതിയെ ക്രൂരമായി മർദ്ദിച്ച ശേഷം കൂട്ടമാനഭംഗത്തിനിരയാക്കി സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന യുവതിയെയാണ് പീഡിപ്പിച്ചത്. അതിന് ശേഷം ഇവർ വീഡിയോയും ചിത്രീകരിച്ചു. ഈ വീഡിയോ അസമിലുള്ള സുഹൃത്തുക്കൾക്ക് വാട്സാപ്പിലൂടെ പ്രതികൾ തന്നെ അയച്ചു കൊടുത്തു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെയാണ് അസം പൊലീസ് വിഷയത്തിൽ അന്വേഷണം നടത്തിയത്.

ഇതോടെ തന്നെ ബംഗ്ളൂരുവിലാണ് വീഡിയോയുടെ തുടക്കം എന്ന് അസം പൊലീസ് മനസ്സിലായി. ഇതിനൊപ്പം ദൃശ്യത്തിലെ യുവതിയെ കണ്ടെത്താനും ശ്രമിച്ചു. ബംഗ്ലാദേശിലെ ബന്ധുക്കൾ യുവതിയെ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തൊട്ടടുത്ത ദിവസം തന്നെ അതിലെ രണ്ട് പ്രധാനികൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ പൊലീസ് വെടിവച്ചു. തെലുങ്കാനായിലേത് പോലെ ഉണ്ടായില്ല. രണ്ടു പേരുടേയും കാലിലായിരുന്നു വെടികൊണ്ടത്. ആദ്യം ഇരുവരും മരിച്ചുവെന്നായിരുന്നു വാർത്ത. പിന്നീട് ബംഗളൂരു പൊലീസ് തന്നെ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ആ പഴയ ഹൈദരാബാദ് വെടിവയ്‌പ്പും ഓർമ്മകളിലെത്തുന്നത്.

യുവതിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ ഷംഷാബാദിലെ ടോൾബൂത്തിന് സമീപം പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് 2019 ഡിസംബറിൽ ആ സംഭവം നടന്നത്. ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് വിശദീകരിച്ചു. പുലർച്ചെ ദേശീയപാതയ്ക്ക് സമീപം കൊലപാതകം പുനരാവിഷ്‌കരിച്ചുള്ള തെളിവെടുപ്പാണ് പൊലീസ് നടത്തിയത്. ഇതിനിടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പ്രധാന റോഡിന് സമീപമുള്ള മൺപാതയിലാണ് നാല് പേരുടെയും മൃതദേഹം കിടന്നത്. ബെംഗളൂരു ഹൈദരാബാദ് ദേശീയപാതയ്ക്ക് സമീപം രംഗറെഡ്ഡി ജില്ലയിൽ ഷംഷാബാദിലുള്ള ടോൾബൂത്തിന് സമീപം 26കാരിയായ വെറ്റനറി ഡോക്ടറെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയത്.

ലോറി ഡ്രൈവറായ മുഹമ്മദ് ആരിഫ്, ജോളു നവീൻ (ക്ലീനർ), ചെന്ന കേശവുലു (ക്ലീനർ), ജോളു ശിവ (ഡ്രൈവർ) എന്നിവർ ചേർന്നാണ് യുവതിയെ ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് അനാസ്ഥ കാണിച്ചുവെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഷംഷാബാദ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാരെ ഡിജിപി സസ്പെൻഡ് ചെയ്തിരുന്നു. യുവതിയുടെ കൊലപാതകത്തിൽ വലിയ ജനരോഷമാണ് തെലങ്കാനയിൽ ഉണ്ടായത്. പ്രതിഷേധം ശക്തമായതോടെ പൊലീസ് സ്റ്റേഷന് പുറത്തേക്കുപോലും പ്രതികളെ ഇറക്കാൻ സാധിച്ചിരുന്നില്ല. ഇതേത്തുടർന്ന് മജിസ്ട്രേറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയാണ് ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. അതിന് ശേഷമായിരുന്നു വെടിയേറ്റുള്ള പ്രതികളുടെ മരണം.

അന്ന് സംഭവ സ്ഥലത്ത് തടിച്ച് കൂടിയ ജനക്കൂട്ടം പൊലീസിനെ വാഴ്‌ത്തി ആഹ്ളാദപ്രകടനം നടത്തി. പ്രതികളെ വെടിവെച്ച് കൊന്ന അതേ സ്ഥലത്ത് വെച്ച് പൊലീസുകാർക്ക് മേൽ ജനം പുഷ്പവൃഷ്ടി നടത്തി. പൊലീസുകാരെ തോളിലേറ്റി മുദ്രാവാക്യം വിളിച്ചു.ഡോക്ടറുടെ അയൽവാസികളായ സ്ത്രീകളെത്തി പൊലീസ് ഉദ്യോഗസ്ഥർക്ക് മധുരം നൽകി. പ്രദേശത്ത് കൂടി കടന്ന് പോകുകയായിരുന്ന കോളേജ് ബസിൽ നിന്ന് വിദ്യാർത്ഥിനികൾ പൊലീസിന് ജയ് വിളിക്കുന്ന വീഡിയോയും പുറത്തുവന്നു. അതേസമയം സിനിമ കായികതാരങ്ങൾ പൊലീസ് നടപടിയെ പിന്തുണച്ച് രംഗത്തെത്തി. ഗ്രേറ്റ് വർക്ക് ഹൈദരാബാദ് പൊലീസ് എന്നായിരുന്നു കായികതാരം സൈന നെവാൾ ട്വീറ്റ് ചെയ്തത്. നീതി നടപ്പായി എന്നായിരുന്നു നടൻ അല്ലു അർജ്ജുന്റെ പ്രതികരണം. ഐ ലവ് തെലുങ്കാനെയെന്ന് നടി സാമന്ത അക്കിനേനി ട്വീറ്റ് ചെയ്തു.

ബംഗ്ലൂരൂവിലേത് എൻകൗണ്ടറോ?

ബംഗളൂരുവിലേത് എൻകൗണ്ടർ അല്ലെന്ന് പൊലീസ് പറയുന്നു. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വെടിവയ്ക്കുകയായിരുന്നു. രണ്ട് പേർക്കും വെടിവയ്‌പ്പിൽ പരിക്കേൽക്കുകയും ചെയ്തു. കാലിലാണ് വെടിയേറ്റത് എന്നത് ബംഗ്‌ളൂരു പൊലീസിന് തുണയായി. പ്രതികൾ പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. റിധോയ് ബാബു(25), സാഗർ(23) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവരെ പൊലീസ് പിടികൂടിയത്. സുരക്ഷിത സ്ഥാനത്ത് പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവരെ. വെള്ളിയാഴ്ച രാവിലെയാണ് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.

ബംഗളൂരുവിൽ ആറ് ദിവസം മുൻപാണ് സംഭവം നടന്നത്. ബംഗ്ലാദേശുകാരിയായ യുവതിയെ(22) ക്രൂരമായി പീഡിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. സ്വകാര്യഭാഗങ്ങളിൽ കുപ്പി തിരുകിക്കയറ്റുകയും മർദ്ദിക്കുകയും ചെയ്തു. വീഡിയോയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ആക്രമണം, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.പ്രതികൾ എല്ലാവരും ഒരേ സംഘത്തിൽ പെട്ടവരാണെന്നും ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്നും പൊലീസ് കൂട്ടിച്ചേർത്തിരുന്നു. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ നിയമവിരുദ്ധമായി ഇന്ത്യയിലെത്തിക്കുകയായിരുന്നു. ഈസ്റ്റ് ബെംഗളുരുവിലെ രാമമൂർത്തി നഗറിലെ മരഗോൻഡനഹള്ളിയിലെ ഒരു വാടക വീട്ടിലാണ് പ്രതികളും പീഡനത്തിനിരയായ യുവതിയും കഴിഞ്ഞിരുന്നത്. ഇവർക്കിടയിലുണ്ടായ സാമ്പത്തിക തർക്കങ്ങളെ തുടർന്നാണ് യുവതി പീഡനത്തിനിരയായതെന്ന് പൊലീസ് പറയുന്നു.

ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ ബംഗ്ലാദേശിലെ ബന്ധുക്കൾ തിരിച്ചറിയുകയും ഇവർ ബെംഗളുരുവിലാണെന്ന വിവരം പൊലീസിനു കൈമാറുകയുമായിരുന്നു. തുടർന്നാണ് ബംഗ്ലാദേശ് പൊലീസ് ബെംഗളുരു പൊലീസിനെ വിവരമറിയിച്ചത്. യുവതി മറ്റൊരു സംസ്ഥാനത്താണെന്നും ഉടനെ തന്നെ ബംഗളൂരുവിലേക്ക് കൊണ്ടുവന്ന് മജിസ്‌ട്രേറ്റിന്റെ മുൻപാകെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

തെലുങ്കാനയിൽ താരമായത് സജ്ജനാർ ശൈലി

2019ൽ തെലങ്കാനയിൽ 'ഏറ്റുമുട്ടൽ കൊല' നടത്തിയെന്ന് തന്നെയാണ് ഇന്നും പൊതുസമൂഹം വിശ്വസിക്കുന്നത്. അന്ന് പൊലീസിന്റെ തലവൻ മുൻപും സമാനമായ രീതിയിൽ പ്രതികളെ വധിച്ചതിനു നേതൃത്വം നൽകിയ ആളായിരുന്നു. വി സി. സജ്ജനാറാണു വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതികളെന്നു കരുതുന്ന നാലു പേരെ വെടിവച്ചുകൊന്ന സ്ഥലം ഉൾപ്പെടുന്ന സൈബരാബാദിലെ അന്നത്തെ പൊലീസ് കമ്മിഷണർ. സജ്ജനാർ 2008ൽ വാറങ്കൽ ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്നപ്പോഴാണ് ആസിഡ് ആക്രമണത്തിലെ പ്രതികളായിരുന്ന മൂന്നു യുവാക്കൾ 'ഏറ്റുമുട്ടലിൽ' കൊല്ലപ്പെട്ടത്.

2008ലെ ഏറ്റുമുട്ടൽ കൊലയ്ക്കും കുറ്റാരോപിതർ തങ്ങളെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവച്ചുവെന്ന വിശദീകരണമാണു പൊലീസ് നൽകിയിരുന്നത്. പെൺകുട്ടികൾക്കു മേൽ ആസിഡ് ആക്രമണം നടത്തിയ എൻജിനീയറിങ് വിദ്യാർത്ഥികളായ മൂന്നുപേരാണ് അന്ന് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ഉപയോഗിച്ചിരുന്ന ബൈക്കും ആസിഡ് കുപ്പിയും സൂക്ഷിച്ചിരുന്ന സ്ഥലത്ത് കുറ്റാരോപിതരെ എത്തിച്ച് തെളിവെടുക്കുന്നതിനിടെയായിരുന്നു സംഭവമെന്നും സ്വയരക്ഷയ്ക്കുവേണ്ടിയാണു വെടിയുതിർത്തതെന്നുമാണ് അന്ന് പൊലീസ് പറഞ്ഞിരുന്നത്. തെളിവെടുപ്പിനിടെ കുറ്റാരോപിതർ പെട്ടെന്ന് നാടൻ തോക്ക് പുറത്തെടുക്കുകയും വെടിയുതിർക്കാൻ ശ്രമിക്കുകയും ഒരു പൊലീസുകാരനു നേരെ ആസിഡ് ആക്രമണം നടത്തുകയും ചെയ്തുവെന്നായിരുന്നു പൊലീസ് ഭാഷ്യം. അതേസമയം, യുവാക്കളെ പൊലീസ് കുറ്റാരോപിതരെ ആസൂത്രിതമായി വെടിവച്ചുകൊല്ലുകയായിരുവെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

2015ലും തെലങ്കാനയിൽ ഏറ്റുമുട്ടൽ കൊല നടന്നിരുന്നു. സിമി പ്രവർത്തകരെന്നു കരുതുന്ന അഞ്ചുപേരാണ് 2015 ഏപ്രിൽ ഏഴിനു നടന്ന സംഭവത്തിൽ കൊല്ലപ്പെട്ടത്. ഹൈദരാബാദിൽനിന്നു 100 കിലോ മീറ്റർ അകലെ നാൽഗൊണ്ട-വാറങ്കൽ ജില്ലാ അതിർത്തിയിലെ പെമ്പുർതി ഗ്രാമത്തിലായിരുന്നു സംഭവം. ഹൈദരാബാദിലെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ പ്രതികൾ തങ്ങളെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിയുതിർക്കുകയായിരുന്നുവെന്നാണു പൊലീസ് പറഞ്ഞിരുന്നത്.

ഇതിന് ഒരാഴ്ച മുൻപ് നാൽഗൊണ്ട ജില്ലയിൽ ഒരു ചെക്ക്‌പോസ്റ്റിൽവച്ച് രക്ഷപ്പെടാൻ ശ്രമിച്ച സിമി പ്രവർത്തകർ നാലു പൊലീസുകാരെ വെടിവച്ചുകൊന്നിരുന്നു. ഇതിന്റെ പ്രതികാരമാണ് ഏഴ് സിമി പ്രവർത്തരെ വധിച്ച സംഭവമെന്നു പൗരാവകാശ പ്രവർത്തകർ ആരോപിച്ചിരുന്നു.