ബംഗളുരു: സിനിമക്കഥകളെക്കാൾ വിചിത്രമാണ് ജീവിതമെന്ന് സിനിമയിൽ തന്നെ ഒരു കഥാപാത്രം പറയുന്നുണ്ട്. ഇ സംഭാഷണത്തെ അന്വർത്ഥമാക്കുന്ന സംഭവ വികാസമാണ് കഴിഞ്ഞ ദിവസം ബംഗളുരുവിൽ അരങ്ങേറിയത്. ഹിറ്റ് സിനിമ തൊണ്ടി മുതലും ദൃക്‌സാക്ഷിയും ജീവിതത്തിൽ സംഭവിക്കുകയായിരുന്നു ബംഗളുരിവിൽ.സെൻട്രൽ ബംഗളൂരുവിൽ യുവതിയുടെ സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവാവ് പൊലീസ് പിടികൂടിയത് സിനിമക്കഥയെ അനുസ്മരിപ്പിച്ച്.

സംഭവം ഇങ്ങനെ; ഹേമ എന്ന യുവതിയുടെ 70 ഗ്രാം വരുന്ന സ്വർണമാല തട്ടിയെടുക്കുകയായിരുന്നു പ്രതിയായ വിജയ്. മാല തട്ടിയെടുക്കുന്നതിനിടെ ഇരുവരും തമ്മിൽ പിടിവലിയുണ്ടാകുകയും ചെയ്തിരുന്നു. എന്നാൽ യുവതി കീഴ്‌പ്പെടുത്തി മാലയുമായി വിജയ് ഓടി.ബഹളം വച്ച യുവതിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടുകയും കാര്യങ്ങൾ തിരക്കുകയും ചെയ്തു.ഇടവഴിയിൽ രക്ഷപ്പെടാൻ വഴിയില്ലാതെ വന്നതോടെ വിജയ് മാല വിഴുങ്ങുകയായിരുന്നു.

പിന്നാലെ സ്ഥലത്തെത്തിയ ആളുകൾ വിജയ്‌യെ പിടികൂടി ക്രൂരമായി മർദിച്ചെങ്കിലും മാല കണ്ടെടുക്കാൻ സാധിച്ചിരുന്നില്ല.തുടർന്ന് വിജയ്‌യെ കെ.ആർ മാർക്കറ്റ് പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. മർദനമേറ്റതിനാൽ ഇൻസ്‌പെക്ടർ ബി.ജി. കുമാരസ്വാമി വിജയ്‌യെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.എന്നാൽ മാല വിഴുങ്ങിയെന്ന് വിശ്വസിക്കാൻ പൊലീസ് തയ്യാറായില്ല.തുടർന്നാണ് സംശയം ദുരീകരിക്കുന്നതിനായി എക്‌സറേ എടുക്കാൻ തീരുിമാനിച്ചത്.

എക്‌സറേ എടുത്തതോടെ വിജയിയുടെ വയറിനുള്ളിൽ മാല കണ്ടെത്തി.എന്നാൽ അപ്പോഴും വിജയ് സമ്മതിച്ചില്ല. അത് മാല അല്ലെന്നും ഭക്ഷണത്തിനടയിൽ താൻ വിഴുങ്ങിയ എല്ലാണെന്നുമായിരുന്നു വിജയിയുടെ വാദം.എന്നാൽ അത് മുഖവിലക്കെടുക്കാൻ ഡോക്ടർമാർ തയ്യാറായില്ല. അവർ ഇ വിവരം പൊലീസിനെ ധരിപ്പിക്കുകയും മാല പുറത്തെടുക്കുന്നതിനായി വിജയ്ക്ക് പഴവും മരുന്നും നൽകി.

ഇതോടെ മാല പുറത്തു വരികയും പൊലീസ് വിജയ്‌ക്കെതിരെ മോഷണത്തിന് കേസെടുത്തു.