കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കൾക്കെതിരെ തുടർച്ചയായി ഉണ്ടാകുന്ന ആരോപണങ്ങൾ പരിശോധിക്കപ്പെടണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ. രണ്ട് മക്കൾക്ക് എതിരെയും പലപ്പോഴും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പക്ഷേ ഇതൊന്നും അന്വേഷിക്കാൻ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇവർക്കെതിരായ പരാതികൾ പലരും ഇടപെട്ട് ഒതുക്കി തീർക്കുകയാണ് ഉണ്ടായത്. വിദേശത്ത് ഉണ്ടായ ആരോപണം കോടിക്കണക്കിന് രൂപ നൽകിയാണ് ഒതുക്കി തീർത്തതെന്ന് ബെന്നി ബഹനാൻ ആരോപിച്ചു.

ബംഗളുരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്നു പ്രതിയുടെ മൊഴിയിലൂടെ വ്യക്തമാണ്. അറസ്റ്റ് ചെയ്തയാളെ പണം നൽകി സഹായിച്ചത് ബിനീഷാണ്. മുഖ്യമന്ത്രിക്ക് പാർട്ടി സെക്രട്ടറിയെ പേടിയാണ്. ആർജ്ജവമുണ്ടെങ്കിൽ ആരോപണങ്ങൾ അന്വേഷിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. മുഖ്യമന്ത്രി പറഞ്ഞ നെഞ്ചിടിപ്പ് കൂടുന്നത് പാർട്ടി സെക്രട്ടറിക്കാണെന്നും ബെന്നി ബെഹ്നാൻ പറഞ്ഞു. സർവത്ര മേഖലയിലും അഴിമതിയാണ്. ഇതിന്റെയെല്ലാം പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസും പാർട്ടി സെക്രട്ടറിയെയും കേന്ദ്രീകരിച്ചാണ്.

പിണറായിയുടെയും കോടിയേരിയുടെയും നേതൃത്വത്തിൽ പാർട്ടിയിൽ ജീർണ്ണതയാണ് ഉണ്ടായത്. ഇത് സാധാരണ പ്രവർത്തകർ മനസിലാക്കണം. പാർട്ടിയുടെ ജീർണ്ണത ചൂണ്ടികാട്ടൻ പാരമ്പര്യം ഉള്ള കമ്മ്യൂണിസ്റ്റുകാർ മുന്നോട്ട് വരണം. വി എസ് അച്യുതനന്ദന് പാർട്ടി നിർബന്ധിത ക്വാറന്റൈൻ നൽകിയിരിക്കുകയാണെന്നും യു ഡി എഫ് കൺവീനർ പറഞ്ഞു.