ന്യൂഡൽഹി: വ്യവസായ സൗഹൃദ സംസ്ഥാനം എന്നാണ് കേരളം അവകാശപ്പെടുന്നതെങ്കിലും ഇത് വാസ്തവം അല്ലെന്ന് കേന്ദ്രസർക്കാറിന്റെ റിപ്പോർട്ട്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 28ാം സ്ഥാനത്താണ് ഇടംപിടിച്ചത്. ജമ്മു കാശ്മീർ പോലും കേരളത്തേക്കാൽ വ്യവസായ സൗഹൃദമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേസമം മൂന്നാം തവണയും ആന്ധ്രാപ്രദേശ് ഒന്നാം സ്ഥാനം നിലനിർത്തി. ഡിപ്പാർട്ടുമെന്റ് ഓഫ് പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് തയാറാക്കിയ പട്ടിക ധനമന്ത്രി നിർമല സീതാരാമനാണ് പുറത്തിറക്കിയത്. കഴിഞ്ഞ തവണ 12ാം സ്ഥാനത്തായിരുന്ന ഉത്തർപ്രദേശ് ഇത്തവണ രണ്ടാം സ്ഥാനത്ത് എത്തി.

വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടികയിൽ ജമ്മു കശ്മീർ 21ാം സ്ഥാനത്താണ്. 36ാംാം സ്ഥാനത്തുള്ള ത്രിപുരയാണ് ഏറ്റവും പിന്നിൽ. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന തെലങ്കാന ഇത്തവണ മൂന്നാം സ്ഥാനത്തായി. ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയ സംസ്ഥാനങ്ങൾ - 4. മധ്യപ്രദേശ്, 5. ജാർഖണ്ഡ്, 6. ഛത്തീസ്‌ഗഢ്, 7. ഹിമാചൽ പ്രദേശ്, 8. രാജസ്ഥാൻ, 9. പശ്ചിമ ബംഗാൾ, 10. ഗുജറാത്ത്.

കഴിഞ്ഞ തവണ 23ാം സ്ഥാനത്തായിരുന്ന ഡൽഹി ഇത്തവണ 12-ാം സ്ഥാനത്തെത്തി. അഞ്ചാം സ്ഥാനത്തുനിന്നാണ് ഗുജറാത്ത് പത്തിൽ എത്തിയത്. അസം 20ാം സ്ഥാനത്തും, ഗോവ 24ാം സ്ഥാനത്തും, ബിഹാർ 26ാം സ്ഥാനത്തുമുണ്ട്. വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ എല്ലാ സംസ്ഥാനങ്ങളും ആത്മാർഥമായ ശ്രമ നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് പുറത്തിറക്കിക്കൊണ്ട് ധനമന്ത്രി നിർമല സിതാരാമൻ പറഞ്ഞു.

വിവിധ അനുമതികൾക്കായി ഏകജാലക സംവിധാനം വ്യാപകമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വ്യവസായമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. 2015 ൽ തയ്യാറാക്കിത്തുടങ്ങിയ പട്ടികയുടെ നാലാം പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയിട്ടുള്ളത്. 2015ലെ ആദ്യ പട്ടികയിൽ ഗുജറാത്തിനായിരുന്നു ഒന്നാം സ്ഥാനം.