കോഴിക്കോട്: കാരന്തൂർ ഓവുങ്ങരയിൽ കണ്ടെയ്ന്മെന്റ് മേഖലയോട് ചേർന്ന് പ്രവർത്തിക്കുന്ന മൊണാഡ് എന്ന ബാറിലേക്ക് സർവനിയന്ത്രണങ്ങളും കാറ്റിൽ പറത്തി ആൾക്കൂട്ടം എത്തുന്നതായി പരാതി ഉയർന്നതോടെ നാട്ടുകാർ ഇടപെട്ട് ഇവിടേക്കുള്ള ഉപ റോഡ് അടച്ചൂ. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഇരുപതാം വാർഡിലാണ് ബാറുള്ളത്. ബാറിനടുത്തുകൂടിയുള്ള ഉപറോഡിന് എതിർവശം പത്തൊമ്പതാം വാർഡാണ്. ഈ വാർഡ് കണ്ടെയ്ന്മെന്റ് മേഖലയായി പ്രഖ്യാപിച്ചതാണ്. റോഡ് രണ്ടു വാർഡിലേക്കുമുള്ളതാണെങ്കിലും മേഖലയുടെ സുരക്ഷിതത്വം കണക്കിലെടുത്ത് അടക്കാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ, ദേശീയപാത 766 നോട് ചേർന്ന് ഉപറോഡ് അടക്കുന്നതിനുപകരം ബാറുകാരുടെ സൗകര്യം കണക്കിലെടുത്ത് അവരുടെ ഗെയ്റ്റ് കഴിഞ്ഞാണ് അധികൃതർ അടച്ചിരുന്നത്. ബാറിലേക്ക് ദേശീയ പാതയിൽ നിന്ന് സ്വകാര്യ വഴി ഉണ്ടെങ്കിലും വാഹനങ്ങൾക്ക് പോകാനുള്ള റോഡില്ല. ഇതുകാരണം ബാറിലേക്ക് ഉപറോഡിലൂടെ വാഹനങ്ങളുടെ ഘോഷയാത്രയായിരുന്നു. സാമൂഹിക അകലം പാലിക്കാതെയാണ് ജനക്കൂട്ടം ബാറിലെത്തിയത്.

ഇതിൽ പ്രതിഷേധവുമായി നാട്ടുകാർ സംഘടിച്ചെത്തിയതോടെയാണ് അധികൃതർ ദേശീയ പാതയോടു ചേർന്ന ഉപറോഡ് അടച്ചത്. ഇപ്പോൾ ദേശീയ പാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്താണ് ബാറിലേക്ക് ആളുകൾ എത്തുന്നത്. അതേസമയം കോഴിക്കോട് ജില്ലയിലെ മിക്കബാറുകളും ഇപ്പോൾ പ്രവർത്തിക്കുന്നത് സർക്കാർ നിർദേശങ്ങൾക്ക വിരുദ്ധമായിട്ട് ആണെന്നും ആക്ഷേപം ഉയരുന്നുണ്ട്. വെബ് ക്യൂ എന്ന ആപ്പ് വഴിയുള്ള ബുക്കിങ്ങ് കൂടാതെയാണ് മിക്കയിടത്തും മദ്യം നൽകുന്നത്. ഏത് സമയത്ത് വന്നാലും മദ്യം കിട്ടുന്ന അവസ്ഥ നിലവിലുള്ളതോടെ ആരും ബുക്ക് ചെയ്യാനും കൂട്ടാക്കുന്നില്ല.

നേരത്തെ ബുക്കിങ്ങിനൊപ്പം തിരിച്ചറിയിൽ കാർഡും വേണമായിരുന്നു. ഇതോടെ ആപ്പു വഴി മാത്രം ആളെത്തുന്ന ബീവറേജ് ഔട്ട്ലെറ്റുകളിൽ ആരും എത്തുന്നില്ല. സോഷ്യൽ ഡിസ്റ്റൻസിങും ബാറകളിൽ നടക്കുന്നില്ല. പലയിടത്തും നാട്ടുകാർ പരാതി നൽകിയിട്ടും പൊലീസ് അവഗണിക്കയായിരുന്നു.