തിരുവനന്തപുരം: ലോക്ക്ഡൗൺ കഴിഞ്ഞാൻ എത്രയും വേഗം മദ്യവിൽപ്പന തുടങ്ങണമെന്ന ആവശ്യവുമായി ബെവ്‌കോ. ഔട്ട്ലെറ്റുകൾ അടഞ്ഞു കിടന്നതു കാരണം നഷ്ടം ആയിരം കോടി പിന്നിട്ടതായും ഇനിയും അടഞ്ഞു കിടന്നാൽ നഷ്ടം പെരുകുമെന്നും എംഡി യോഗേഷ് ഗുപ്ത സർക്കാരിനെ അറിയിച്ചു. മാത്രവുമല്ല ശമ്പളം, കട വാടക എന്നിവയ്ക്കായി സർക്കാരിന്റെ സഹായവും വേണ്ടി വരും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഔട്ട്ലെറ്റുകൾ തുറക്കണമെന്ന ആവശ്യം ബെവ്കോ സർക്കാരിന് മുന്നിൽ വെച്ചത്.

വിഷയത്തിൽ ആരോഗ്യ വകുപ്പിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താവും സർക്കാരിന്റെ തീരുമാനം. ബാറുകൾ ബീവറേജസ് ഔട്ട്ലെറ്റുകൾ എന്നിവ ഉടൻ തുറക്കേണ്ടെന്നായിരുന്നു നേരത്തെ ആരോഗ്യ വകുപ്പിന്റെ നിലപാട്. നേരത്തെ മദ്യത്തിന്റെ ഹോം ഡെലിവറിയെക്കുറിച്ച് സർക്കാർ ആലോചിച്ചിരുന്നെങ്കിലും ഇപ്പോൾ വേണ്ടെന്നായിരുന്നു എക്സൈസ് മന്ത്രി എംവി ഗോവിന്ദന്റെ നിലപാട്.