തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ 'ആൾകൂട്ടം' ഉണ്ടാകുന്നത് നിയന്ത്രിക്കാൻ എക്‌സൈസ് - പൊലീസുദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് എക്‌സൈസ് കമ്മീഷണർ അറിയിച്ചു. എല്ലാ കൗണ്ടറുകളും തുറന്ന് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഔട്ട്‌ലറ്റുകൾക്ക് മുന്നിൽ വൻ ആൾക്കൂട്ടമുണ്ടാകുന്നതിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനമുന്നയിച്ചതിനെത്തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജീവനക്കാർക്ക് ബെവ്‌കോ നിർദ്ദേശം നൽകിയിരുന്നു. ആൾക്കൂട്ടം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് സർക്കുലറിൽ ബെവ്‌കോ പറഞ്ഞിരുന്നു.

ഔട്ട്ലെറ്റുകളിലെ തിരക്കു നിയന്ത്രിക്കാൻ എംഡി യോഗേഷ് ഗുപ്ത നിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. വിൽപനയുടെ അടിസ്ഥാനത്തിൽ കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കാനാണ് തീരുമാനം. 10 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിൽ വിൽപനയുള്ള ഷോപ്പുകളിൽ 3 കൗണ്ടറുകൾ ഉണ്ടായിരിക്കണം. 20 ലക്ഷത്തിനും 35 ലക്ഷത്തിനും ഇടയിൽ വിൽപനയുള്ള ഷോപ്പുകളിൽ 4 കൗണ്ടർ. 35 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയിൽ വിൽപനയുള്ള ഷോപ്പുകളിൽ 5 കൗണ്ടർ. 50 ലക്ഷത്തിനുമേൽ വിൽപനയുള്ള ഷോപ്പിൽ 6 കൗണ്ടർ.

ജീവനക്കാർ കുറവുള്ള ഷോപ്പുകൾ, കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് അടഞ്ഞു കിടക്കുന്ന ഷോപ്പുകളിലെ ജീവനക്കാരുടെ സേവനം ഉപയോഗിക്കണം. ഓഡിറ്റ് ടീമിലെ ജീവനക്കാരുടെ സേവനവും ഉപയോഗിക്കാം. 30 ലക്ഷത്തിനു മുകളിൽ കച്ചവടമുള്ള ഷോപ്പുകൾ അധികമായി ഒരു സെക്യൂരിറ്റി ജീവനക്കാരനെ നിയോഗിക്കണം. രാത്രിയിലെ വാച്ച്മാന്റെ സേവനവും ഉപയോഗിക്കാം.

ശാരീരിക അകലം പാലിക്കുന്നതിന് അനൗൺസ്‌മെന്റുകൾ തുടർച്ചയായി നടത്തണം. സാധ്യമായ സ്ഥലങ്ങളിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തണം. ക്യൂ സംവിധാനം ശരിയായ രീതിയിൽ പ്രവർത്തിക്കാൻ പൊലീസിന്റെ സേവനം തേടണം. ക്യൂവിൽ ശാരീരിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ വൃത്തങ്ങൾ വരയ്ക്കണം എന്നിവയായിരുന്നു നിർദ്ദേശങ്ങൾ.

ആവശ്യമെങ്കിൽ പൊലീസിന്റെ സഹായത്തോടെ ബാരിക്കേഡുകൾ സ്ഥാപിക്കണം. 30 ലക്ഷത്തിനു മുകളിൽ വിൽപനയുള്ള ഷോപ്പുകളുടെ ഫോട്ടോയും വിഡിയോയും ബെവ്‌കോ ഔദ്യോഗിക ഗ്രൂപ്പുകളിൽ പോസ്റ്റു ചെയ്യണം. ക്യൂവിൽ നിൽക്കുന്ന ഉപഭോക്താക്കൾക്ക് വെള്ളം നൽകാൻ ഷോപ്പുകൾ തയാറാകണം. സൗകര്യങ്ങളില്ലാത്ത ഷോപ്പുകൾ മറ്റൊരു സ്ഥലത്തേക്കു മാറ്റണമെങ്കിൽ ബന്ധപ്പെട്ട മാനേജർമാർ എത്രയും വേഗം നിർദ്ദേശം സമർപ്പിക്കണമെന്നും എംഡി നിർദ്ദേശിച്ചു.

കൗണ്ടറുകളുടെ എണ്ണം കൂട്ടുമ്പോൾ, നിലവിലുള്ള രണ്ട് കൗണ്ടറുകളുടെ സ്ഥാനത്ത് ആറ് കൗണ്ടറുകൾ വേണമെന്നാണ് നിർദ്ദേശം. അടിസ്ഥാന സൗകര്യം കുറവുള്ള ഷോപ്പുകൾ മാറ്റണം. 30 ലക്ഷത്തിൽ കൂടുതൽ കച്ചവടം നടക്കുന്ന ഔട്ട്‌ലറ്റുകളിലെ ഫോട്ടോയും വീഡിയോയും അയക്കണമെന്നും ബെവ്‌കോ ആവശ്യപ്പെട്ടിരുന്നു.

മദ്യവിൽപ്പനക്കടകളിലെ ആൾക്കൂട്ടത്തിൽ സംസ്ഥാന സർക്കാരിന് രൂക്ഷ വിമർശനമാണ് ഹൈക്കോടതിയിൽ നിന്ന് കേൾക്കേണ്ടി വന്നത്. രാജ്യത്തെ കോവിഡ് രോഗികളിൽ മൂന്നിലൊന്നും കേരളത്തിലായിട്ടും മദ്യശാലയ്ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ ഒരു നടപടികളുമുണ്ടാകുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു.