ചെന്നൈ: സ്‌കൂൾ വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശമയച്ച സുവിശേഷ പ്രാസംഗികൻ അറസ്റ്റിൽ. പരാതിക്കാരിയായ വിദ്യാർത്ഥിനി സ്‌കൂളിൽ പഠിക്കുന്ന സമയത്ത് നടന്ന സംഭവങ്ങളെ തുടർന്നാണ് അറസ്റ്റ്. 2011 മുതൽ 2015 വരെ സാമുവൽ ജയ്‌സുന്ദർ എന്ന സുവിശേഷ പ്രാസംഗികൻ അശ്ലീല സന്ദേശമ അയച്ചതായി വിദ്യാർത്ഥിനി പരാതിപ്പെട്ടതിന് പിന്നാലെ നിരവധിപ്പേരാണ് സമാന പരാതികളുമായി എത്തിയിരിക്കുന്നത്. കോയമ്പത്തൂർ പൊലീസാണ് സാമുവൽ ജയ്‌സുന്ദർ എന്നയാളെ അറസ്റ്റ് ചെയ്തത്.

ഇയാൾ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. ബൈബിൾ ക്ലാസുകളിൽ പങ്കെടുക്കാനായി എത്തിയ വിദ്യാർത്ഥിനിയോടായിരുന്നു സുവിശേഷ പ്രാസംഗികന്റെ ഇത്തരത്തിലുള്ള പ്രവർത്തിയെന്നാണ് ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നത്. തന്റേതടക്കം ചില പെൺകുട്ടികളുടെ ഫോൺ നമ്പർ ഇയാൾ കരസ്ഥമാക്കിയതായാണ് പെൺകുട്ടി ആരോപിക്കുന്നത്. ആദ്യം ഫേസ്‌ബുക്കിലൂടെയായിരുന്നു അശ്ലീല സന്ദേശങ്ങൾ അയച്ചത്.

പോക്‌സോ നിയമം അനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ സംഘടനയായ സ്‌ക്രിപ്ചർ യൂണിയന്റെ ഭാഗമാണ് സാമുവൽ. ഈ മാസം ആദ്യമാണ് ചെന്നൈ പൊലീസ് സാമുവൽ ജയ്‌സുന്ദർ, റൂബൻ ക്ലെമന്റ് എന്നിവർക്കെതിരെ കേസെടുത്തത്. ഇതിന് പിന്നാലെയാണ് പ്രായപൂർത്തിയാകാത്തവരടക്കം നിരവധി സത്രീകൾ സാമുൽ ജയ്‌സുന്ദറിനെതിരെ പരാതിയുമായി എത്തിയത്. വെല്ലൂർ സ്വദേശിയായ പെൺകുട്ടിയുടെ പിതാവാണ് സാമുവലിനെതിരെ പരാതിയുമായി എത്തിയത്. മകൾക്ക് അയച്ച സന്ദേശങ്ങൾ കണ്ടതോടെയായിരുന്നു ഇത്.