ൻകിട കേന്ദ്ര പദ്ധതികളും ദേശീയ ഗെയിംസ് പോലുള്ള മേളകളും ഇനിമുതൽ സംസ്ഥാനങ്ങൾക്ക് ഊഴംവച്ച് വീതിച്ചുകൊടുക്കില്ല. വലിയ പദ്ധതികൾ നടത്തുന്നതിന് എല്ലാ സംസ്ഥാനങ്ങളും ബിഡ് ചെയ്യേണ്ടിവരും. അടിസ്ഥാന സൗകര്യങ്ങൾ എത്രയും വേഗം പൂർത്തിയാക്കുന്നവർക്കാകും ബിഡ് ലഭിക്കുക. സംസ്ഥാന സർക്കാരുകളെ കൂടുതർ കാര്യക്ഷമമാക്കുന്ന തരത്തിലേക്ക് കേന്ദ്രം ചുവടുമാറ്റുകയാണ്.

ഐഐടികൾ, ഐഐഎമ്മുകൾ, എയിംസ്, തുറമുഖങ്ങൾ, റിഫൈനറികൾ, എൽഎൻജി ടെർമിനലുകൾ തുടങ്ങിയ പദ്ധതികളും ഫിലിം ഫെസ്റ്റിവലുകൾ, ദേശീയ ഗെയിംസുകൾ, പ്രവാസി ഭാരതീയ ദിവസ് പോലുള്ള മേളകളും ഇത്തരത്തിൽ ബിഡ്ഡിങ്ങിലൂടെ മാത്രമാകും അനുവദിക്കുകയെന്ന് കാബിനറ്റ് സെക്രട്ടറിയേറ്റിന്റെ ഉത്തരവിൽ പറയുന്നു.

സ്വിസ് ചാലഞ്ച് രീതിയാണ് ഇക്കാര്യത്തിൽ സർക്കാർ പിന്തുടരുക. ഓരോ പദ്ധതിക്കുവേണ്ടിയും സംസ്ഥാനങ്ങൾക്ക് മത്സരിക്കേണ്ടിവരും. പദ്ധതികൾക്ക് സ്ഥലം വിട്ടുകൊടുക്കൽ, സാമ്പത്തിക ഭാരം ഏറ്റെടുക്കൽ, മറ്റ് അടിസ്ഥാന സൗകര്യങ്ങളൊരുക്കൽ എന്നിവയിൽ മുന്നിലെത്തുന്നവർക്കാകും പദ്ധതി അനുവദിക്കുക.

ഓരോ പദ്ധതിക്കും അതനുസരിച്ചുള്ള നിബന്ധനകളാവു ഉണ്ടാവുക. ഇത് പൂർത്തിയാക്കുന്നതിന് പ്രത്യേകം പ്രത്യേകം മാർക്കുമുണ്ടാകും. ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന സംസ്ഥാനത്തിനാകും പദ്ധതി അനുവദിക്കുക. വിവിധ സംസ്ഥാനങ്ങൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പദ്ധതി അനുവദിക്കുന്നതിനുവേണ്ടിയാണ് ഈ രീതിയിലേക്ക് മാറുന്നത്.

നിലവിൽ പദ്ധതികൾ അനുവദിക്കുന്നതിൽ രാഷ്ട്രീയ താത്പര്യങ്ങളും മറ്റുമാണ് പരിഗണിക്കപ്പെടുന്നത്. എന്നാൽ, സ്വിസ് ചാലഞ്ച് രീതിയിൽ കഴിവും കാര്യക്ഷമതയുമാകും പരിഗണനാ വിഷയങ്ങൾ. ഒരു സംസ്ഥാനത്തിനും പിന്നിട്ടുനിൽക്കാനാവില്ല. സംസ്ഥാനങ്ങൾ തമ്മിൽ ഗുണകരമായ തരത്തിലുള്ള മത്സരത്തിനാകും ഇത്തരമൊരു പദ്ധതി വഴിയൊരുക്കുകയെന്നും കേന്ദ്ര സെക്രട്ടറിയേറ്റിന്റെ നിർദ്ദേശത്തിൽ പറയുന്നു.

ഇതിന്റെ ഭാഗമായി എല്ലാ വകുപ്പുകളോടും പദ്ധതികളുടെ ഒരു പട്ടിക സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ പദ്ധതിക്കും സംസ്ഥാന സർക്കാരുകൾക്ക് മുന്നിൽവെക്കാനുള്ള മാനദണ്ഡങ്ങൾ കാബിനറ്റ് സെക്രട്ടറിയറ്റ് നിർണയിക്കും. അതിനുശേഷം അത് പരസ്യപ്പെടുത്തും. ഇഷ്ടമുള്ള പദ്ധതികൾക്കും മേളകൾക്കുമായി സംസ്ഥാനങ്ങൾക്ക് അവകാശവാദമുന്നയിക്കാൻ അതോടെ അവസരം കിട്ടുകയും ചെയ്യും.

ആദ്യം അവകാശ വാദം ഉന്നയിക്കുന്നവർക്ക് മുൻഗണന കിട്ടുന്ന തരത്തിലാണ് പരിപാടി വിഭാവനം ചെയ്തിട്ടുള്ളത്. എന്നാൽ, മറ്റൊരു സംസ്ഥാനം കുറച്ചുകൂടി നല്ല നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയാണെങ്കിൽ ആദ്യം അവകാശവാദം ഉന്നയിച്ച സംസ്ഥാനത്തോട് കൂടുതൽ മികച്ച നിർദ്ദേശങ്ങൾവെക്കാൻ ആവശ്യപ്പെടും. അവർ അതിൽ പരാജയപ്പെടുകയാണെങ്കിൽ മാത്രമേ മറ്റുള്ളവരിലേക്ക് തിരഞ്ഞെടുപ്പു നീളുകയുള്ളൂ.