വാഷിങ്ടൺ: കോവിഡ് വാക്സിനേഷൻ എടുക്കാൻ അമേരിക്കൻ ജനതയെ പ്രോത്സാഹിപ്പിച്ച് പ്രസിഡന്റ് ജോ ബൈഡൻ. 'ഒരു ബിയർ കഴിക്കുക. വാക്സിനേഷൻ എടുക്കുക' എന്നതാണ് ബൈഡന്റെ പുതിയ പ്രസ്താവന.

അമേരിക്കൻ സ്വാതന്ത്ര്യദിനമായ ജൂലൈ നാലോടെ 70 ശതമാനം പേർക്ക് വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിയുമെന്നാണ് വൈറ്റ് ഹൗസിന്റെ കണക്കുകൂട്ടൽ. ഫ്രീ ബിയർ, കുട്ടികളെ നോക്കാൻ സംവിധാനം എന്നിവയൊക്കെയാണ് ബൈഡന്റെ പ്രഖ്യാപനം. പ്രായപൂർത്തി ആയവരുടെ ജനസംഖ്യയിൽ 63 ശതമാനം പേർ നിലവിൽ യുഎസിൽ ആദ്യ ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്.

മുഴുവൻ ജനങ്ങളെയും വാക്സിൻ എടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആൻഹ്യൂസർ ബുഷ് പോലുള്ള വൻകിട മദ്യകമ്പനി മുതൽ ബാർബർഷോപ്പുകൾ വരെയുള്ളവയെ പദ്ധതിയിലേക്ക് വൈറ്റ്ഹൗസ് റിക്രൂട്ട് ചെയ്തു കഴിഞ്ഞു.

അമേരിക്കയിൽ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർ മാസ്‌ക് ധരിക്കേണ്ടെന്ന ബൈഡന്റെ പ്രഖ്യാപനം വാക്‌സിനേഷൻ രംഗത്ത് വലിയ ഉത്തേജനം നൽകിയിട്ടുണ്ട്. രണ്ട് വാക്‌സിനുമെടുക്കാൻ ആളുകൾ അതീവ താൽപര്യം കാണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.


കൊവിഡിനതിരായ ഒരു വർഷം നീണ്ട പോരാട്ടത്തിൽ അഞ്ച് ലക്ഷത്തിലേറെ അമേരിക്കക്കാരാണ് മരിച്ചത്. വാക്‌സിനേഷൻ പൂർണമായാൽ മാത്രമേ സമ്പൂർണ സുരക്ഷ നേടാൻ കഴിയുകയുള്ളുവെന്നും ബൈഡൻ ഓർമ്മിപ്പിച്ചിരുന്നു.

കഴിഞ്ഞ വർഷത്തെ കണക്കപേക്ഷിച്ച് അമേരിക്കയിലെ മരണനിരക്ക് 80 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ബൈഡൻ അധികാരമേറ്റയുടനെ നൂറ് ദിവസത്തേക്ക് അമേരിക്കകാരെല്ലാം മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.