വാഷിങ്ടൻ: തെരഞ്ഞെടുപ്പിൽ തോൽവി നേരിട്ടെങ്കിലും അതു സമ്മതിക്കാതെ കടുംപിടുത്തം തുടർന്ന ഡൊണാൾഡ് ട്രംപിന് മനംമാറ്റം. തോൽവി ഉറപ്പിച്ചതോടെ ട്രംപ് അധികാരക്കൈമാറ്റത്തിന് വഴിമരുന്നൊരുക്കി. സ്വന്തം പാർട്ടിയും എതിർപാർട്ടിയും ഒരുപോലെ പറഞ്ഞിട്ടും അധികാര കൈമാറ്റത്തിന് വിസമ്മതിച്ചിരിക്കയായിരുന്നു ട്രംപ്. മാധ്യമങ്ങളെ കാണാതെ 17 ദിവസം ചിലവഴിച്ച അദ്ദേഹം മുഴുവൻ സമയവും ഗോൾഫ് കളിച്ചാണ് സമയം കളഞ്ഞത്.

എതിർസ്ഥാനാർത്ഥി ജോ ബൈഡന് അനുകൂലമായി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടും വിജയിച്ചത് താനാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു ട്രംപ് . ആദ്യ ഘട്ടത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ചിലർ ട്രംപിനെ പിന്തുണച്ചിരുന്നുവെങ്കിലും പിന്നീട് കൈവിടുകയായിരുന്നു. അധികാര കൈമാറ്റത്തിന് തയാറാണെന്നു ട്രംപ് ജോ ബൈഡന്റെ ഓഫീസിനെ അറിയിച്ചു.

അധികാര കൈമാറ്റത്തിനുള്ള നടപടിക്രമങ്ങൾക്ക് ട്രംപ് വൈറ്റ് ഹൗസ് അധികൃതർക്ക് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അധികാരകൈമാറ്റത്തിന് തിങ്കളാഴ്ച ട്രംപ് സമ്മതം മൂളിയതായി വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു. നടപടിക്രമങ്ങൾക്കായി ബൈഡന്റെ ഓഫിസിന് 63 ലക്ഷം ഡോളർ അനുവദിച്ചു. മിഷിഗൻ സ്റ്റേറ്റിലും ബൈഡന് അനുകൂലമായി ഫലം പുറത്തുവന്നതോടെയാണ് ട്രംപിന്റെ മനംമാറ്റം. തീരുമാനത്തെ ബൈഡന്റെ ടീം സ്വാഗതം ചെയ്തു.

ബൈഡൻ- കമലാ ഹാരിസ് ടീമിന് അധികാരം കൈമാറുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കാൻ നിയമിച്ച ജനറൽ സർവീസ് അഡ്‌മിനിസ്ട്രേഷനും, ബന്ധപ്പെട്ടവർക്കും ട്രമ്പ് നിർദ്ദേശം നൽകി. ബൈഡൻ - ഹാരിസ് ട്രാൻസിഷൻ ടീമിനെ ട്രംപിന്റെ ജി.എസ്.എ നോമിനി എമിലി മർഫി ഔദ്യോഗികമായി അധികാര കൈമാറ്റത്തിനുള്ള നടപടികൾ സ്വീകരിച്ചതായി അറിയിച്ചു.

വരും ദിവസങ്ങളിൽ ഇരു ടീമുകളും ഫെഡറൽ അധികൃതരുമായി പാൻഡമിക്, നാഷണൽ സെക്യൂരിറ്റി എന്നീ വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്തുമെന്ന് ബൈഡൻ - ഹാരിസ് ട്രാൻസിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യോഹന്നാസ് അബ്രഹാം അറിയിച്ചു.