തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ ശമ്പളത്തിനും അലവൻസിനുമായി 2020 - 21 ൽ ചെലവായത് 2.57 കോടി . 2021 - 22 ൽ ഇത് 4.44 കോടി ആയി ഉയർന്നു. മുൻ വർഷത്തേക്കാൾ 1.87 കോടി രൂപ വർദ്ധിച്ചത്. പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം 30 ൽ നിന്ന് 37 ആക്കി ഉയർത്തിയതും ശമ്പള പരിഷ്‌കരണം നിലവിൽ വന്നതും ആണ് തുക ഉയരാനുള്ള പ്രധാന കാരണങ്ങൾ.

മന്ത്രിമാർക്ക് 25 പേഴ്‌സണൽ സ്റ്റാഫുകളാണ് ഉള്ളത്. 2020-21 ൽ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് ശമ്പളവും അലവൻസിനുമായി ചെലവായത് 28.33 കോടിയാണ്. 2021-22 ൽ ഇത് 43 കോടിയായി ഉയർന്നു. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിക്കുന്നത് പ്രഭാവർമയാണ്. സ്‌പെഷ്യൽ സെക്രട്ടറിയുടെ ശമ്പളമാണ് പ്രഭാവർമക്ക് ലഭിക്കുന്നത്. സ്‌പെഷ്യൽ പേ ഉൾപ്പെടെ ഏകദേശം 1.60 ലക്ഷം രൂപ പ്രതിമാസം പ്രഭാവർമയുടെ കീശയിലേക്ക് പോകും.

ഇന്ധന വില ഉയർന്നതോടെ പേഴ്‌സണൽ സ്റ്റാഫുകൾ സ്വകാര്യ ആവശ്യത്തിന് സർക്കാർ വാഹനം ഉപയോഗിക്കുന്നതായി പരാതിയും ഉയർന്നു വരുന്നു. നിയമപ്രകാരം പ്രൈവറ്റ് സെക്രട്ടറിക്ക് മാത്രമാണ് സർക്കാർ വാഹനം അനുവദിക്കുന്നത്. എന്നാൽ ഇത് മറികടന്ന് തങ്ങളുടെ കീഴിലുള്ള വകുപ്പുകളുടെ വാഹനം മന്ത്രി ഓഫിസിലേക്ക് വിളിച്ചു വരുത്തി മറ്റ് പേഴ്‌സണൽ സ്റ്റാഫുകൾ സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നുണ്ട്.

വാഹന ദുരുപയോഗം കണ്ട് പിടിക്കേണ്ട ചുമതല ധനകാര്യ പരിശോധന വിഭാഗത്തിനാണ്. പേഴ്‌സണൽ സ്റ്റാഫുകളുടെ വാഹന ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടാലും കണ്ണടക്കുകയാണ് ധനകാര്യ പരിശോധന വിഭാഗം. കഴിഞ്ഞ ആറു വർഷത്തിനിടക്ക് ധനകാര്യ പരിശോധന വിഭാഗം പേഴ്‌സണൽ സ്റ്റാഫുകളുടെ വാഹന ദുരുപയോഗം ഒരെണ്ണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.

മന്ത്രിമാരുടെ അതിഥി സൽക്കാര തുക 2021-22 ൽ 7.36 കോടി രൂപയാണ്. കോവിഡ് കാലത്ത് യാത്ര വിലക്ക് ഉൾപ്പെടെ നിലനിൽക്കുമ്പോഴാണ് അതിഥി സൽക്കാരത്തിന് കോടികൾ ചെലവായത്. മുഖ്യമന്ത്രിയും മന്ത്രിമാരും അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ മനസ് വച്ചാൽ ഒരു പരിധി വരെ സാമ്പത്തിക പ്രതിസന്ധി കുറച്ച് കൊണ്ട് വരാൻ സാധിക്കുമെന്നാണ് ഈ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്