അഹമ്മദാബാദ്: അഹമ്മദ് പട്ടേലിന്റെ വിയോഗം ഗുജറാത്തിലെ കോൺഗ്രസിന്റെ അടിവേരറത്തെന്ന് വ്യക്തമാക്കുന്ന വിധത്തിലുള്ള തെരഞ്ഞെടുപ്പു ഫലങ്ങളാണ് പുറത്തുവരുന്നത്. മുൻസിപ്പൽ-പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ബിജെപിക്ക് വൻ മുന്നേറ്റമാണുള്ളത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിൽ മൂന്നിൽ രണ്ടിടത്തും ബിജെപി ഭരണം ഉറപ്പിച്ച നിലയിലാണ്.

81 മുനിസിപ്പാലിറ്റികളിൽ 54 ഇടത്തും ബിജെപി മുന്നിലാണ്. കോൺഗ്രസ് വെറും രണ്ടിടത്തും ആം ആദ്മി പാർട്ടി ഒരിടത്തും മുന്നിട്ടു നിൽക്കുന്നു. 31 ജില്ലാ പഞ്ചായത്തുകളിൽ 20ലും ബിജെപി മുന്നിൽ തന്നെ.

താലൂക്ക് പഞ്ചായത്തുകളിൽ 231ൽ ഫലമറിഞ്ഞയിടങ്ങളിൽ 51 ബിജെപി, 7 കോൺഗ്രസ് എന്നിങ്ങനെയാണ്. ആകെ 8474 സീറ്റുകളിൽ 8235 ഇടത്ത് തിരഞ്ഞെടുപ്പ് നടന്നു. മറ്റ് സീറ്റുകളിൽ പ്രതിനിധികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.നഗർപാലിക തിരഞ്ഞെടുപ്പിൽ( മുനിസിപ്പാലിറ്റി) 2720ൽ ഫലമറിഞ്ഞ 904 സീറ്റുകളിൽ ബിജെപി മൃഗീയ ഭൂരിപക്ഷം നേടി. 672 സീറ്റിലാണ് ബിജെപി ജയിച്ചത്.

കോൺഗ്രസ് 203ലും ആംആദ്മി പാർട്ടി 22ലും മറ്റുള്ളവർ 7ഉം സീറ്റുകളിൽ വിജയിച്ചു. ജില്ലാ പഞ്ചായത്തുകളായ സില പരിഷദിൽ ആകെ 980 സീറ്റുകളിൽ ഫലം വന്ന 265ൽ ബിജെപി 187ഉം, കോൺഗ്രസ് 65ഉം സ്വതന്ത്രർ 11ഉം ആംആദ്മി രണ്ടും സീറ്റുകൾ നേടി. തെഹ്സിൽ പഞ്ചായത്തിൽ 4774 സീറ്റുകളിൽ ഫലം വന്ന 919ൽ ബിജെപി 718ഉം കോൺഗ്രസ് 177ഉം ആപ് 18ഉം സീറ്റുകൾ നേടി. സാന്നിദ്ധ്യമറിയിക്കാനായെങ്കിലും ആം ആദ്മി പാർട്ടിക്ക് ശക്തമായ മുന്നേറ്റമുണ്ടാക്കാൻ ഗുജറാത്തിൽ സാധിച്ചിട്ടില്ല.