തിരുവനന്തപുരം: ശബരിമലവിഷയവുമായി ബന്ധപ്പെട്ട് 24 ന്യൂസ് ചാനൽ അവതരിപ്പിച്ച ചെമ്പോല വ്യാജമാണെന്നും അന്ന് പുറത്തുവിട്ട വ്യാജവാർത്ത ആയിരുന്നുവെന്നും മോൻസൻ പിടിയിലായതോടെ തെളിഞ്ഞിരിക്കുകയാണ്. 24 ന്യൂസിന്റെ കൊച്ചി ബ്യൂറോ സീനിയർ റിപ്പോർട്ടർ സഹിൻ ആന്റണി അവതരിപ്പിച്ച വ്യാജ വാർത്തയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് അഡ്വ. ശങ്കു ടി. ദാസ് ഫേസ്‌ബുക്കിലൂടെ നടത്തിയ പരാതി ക്യാംപെയ്ൻ ഏറ്റെടുത്ത് മലയാളി സമൂഹം. ഇതുവരെ ഇരുപത്തിയൊന്നായിരത്തോളം പരാതികളാണ് കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ലഭിച്ചത്. വെറും നാല് ദിവസം കൊണ്ടാണ് ഇത്രവലിയ പിന്തുണ ഈ ക്യാംപെയ്‌ന് ലഭിച്ചിരിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടേയും മത സംഘടനകളുടേയും പിന്തുണ ഇല്ലാതെയാണ് ക്യാംപെയ്ന് ഇത്രവലിയ സ്വീകാര്യത ലഭിച്ചിരിക്കുന്നത്.

വ്യാജവാർത്താ കേസുകളിൽ ഇതൊരു റിക്കോർഡാണ്. ആദ്യമായാണ് ഇത്രയധികം പരാതികൾ ഒരു ചാനലിനെതിരെ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ലഭിക്കുന്നത്. തുടർച്ചയായി വ്യാജവാർത്തകൾ നൽകുകയും മതകലഹത്തിനിടയാക്കുന്നവിധം വാർത്തകൾ നൽകുകയും ചെയ്തെന്ന് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ബോധ്യപ്പെട്ടാൽ ബ്രോഡ്കാസ്റ്റിങ് ലൈസൻസ് പിൻവലിക്കുന്നതിന് വരെ അവർക്ക് അധികാരമുണ്ട്.

ഇതേവിഷയത്തിൽ ശങ്കു ടി.ദാസ് നേരത്തേ ഡിജിപിക്ക് പരാതി നൽകിയിരുന്നു. 2018 ഡിസംബർ 10ന് സഹിൻ ആന്റണി നൽകിയ വാർത്തക്കെതിരെയാണ് പരാതി. ശബരിമല ക്ഷേത്രത്തെ സംബന്ധിക്കുന്ന 400 വർഷം പഴക്കമുള്ള ആധികാരിക രേഖ എന്നവകാശപ്പെട്ടാണ് പന്തളം കൊട്ടാരം വക ചെമ്പോല തിട്ടൂരത്തിന്റെ മാതൃകയിൽ വ്യാജമായി നിർമ്മിച്ച കൃത്രിമ രേഖ ഉയർത്തി കാട്ടി 24 ന്യൂസ് തെറ്റായ വാർത്ത അവതരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള മോൻസൺ മാവുങ്കൽ എന്നയാളുടെ വ്യാജ പുരാവസ്തു ശേഖരത്തിന്റെ ഭാഗമായിരുന്നു ചെമ്പോല തിട്ടൂരവും. കൊല്ലം വർഷം 843ൽ പുറപ്പെടുവിച്ചതും രാജ മുദ്രയുള്ളതും പ്രാചീന കോലെഴുത്ത് മലയാളത്തിൽ ചെമ്പ് തകിടിൽ എഴുതപ്പെട്ടതുമായ ആ രേഖ പ്രകാരം ശബരിമല ക്ഷേത്രത്തിൽ ബ്രാഹ്മണ പൂജാരികൾക്ക് യാതൊരു അധികാരവും ഇല്ലെന്ന് 24 ന്യൂസ് റിപ്പോർട്ടിൽ ആരോപിച്ചതായും പരാതിയിൽ പറയുന്നു.

ശബരിമല ക്ഷേത്രത്തിൽ ഈഴവർക്കും മലയരയർക്കും മാത്രമേ ആരാധനയ്ക്കും ആചാരങ്ങൾക്കും അധികാരമുള്ളൂ എന്നും അങ്ങനെയിരിക്കെ താഴ്മൺ മഠം എന്ന തന്ത്രി കുടുംബം ക്ഷേത്രത്തിലെ സുപ്രധാന സ്ഥാനത്ത് എത്തിയതിൽ ദുരൂഹത ഉണ്ടെന്നും മറ്റുമുള്ള ദുരുദ്ദേശ്യപരമായ പരാമർശങ്ങളാണ്‌റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരുന്നത്. ഈ വാർത്ത പിന്നീട് മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു.

ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനായി ഹൈന്ദവ വിശ്വാസി സമൂഹം ഒറ്റക്കെട്ടായി മുന്നേറിയിരുന്ന കാലത്ത് ബോധപൂർവ്വം സമാജത്തിൽ ജാതിയുടെ പേരിലുള്ള ഭിന്നിപ്പും സ്പർദ്ധയും സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള ഗൂഢാലോചന ആയിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ തെളിയിക്കുന്നത്. സഹിൻ ആന്റണിക്ക് മോൻസൺ മാവുങ്കലുമായുള്ള അടുപ്പം ഇതിനകം വാർത്തയായിട്ടുണ്ട്. മോൻസണിന് പല ഉന്നതരെയും പരിചയപ്പെടുത്തി കൊടുത്തതും, അയാളുടെ പല ഇടപാടുകളുടെയും മധ്യസ്ഥൻനായതും, പല പരാതികളും സ്വാധീനം ഉപയോഗിച്ച് ഒതുക്കി തീർത്തു കൊടുക്കാൻ ഇടപെട്ടതുമെല്ലാം ഇതേ സഹിൻ ആന്റണി ആണെന്ന് പലരും വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ടെന്നും പരാതിയിൽ ശങ്കു പറയുന്നു.

സഹിൻ ആന്റണിയുടെ അറിവോടും സഹായത്തോടും കൂടിയോ, സഹിൻ ആന്റണിയുടെ ആവശ്യപ്രകാരം തന്നെയോ ആണ് പ്രസ്തുത വ്യാജ രേഖ നിർമ്മിക്കപ്പെട്ടത് എന്ന ആരോപണം സമൂഹ മാധ്യമങ്ങളിൽ വ്യാപകമാണ്. കൃത്യമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ ഇതിന്റെ യാഥാർഥ്യം പുറത്തു കൊണ്ടു വരാൻ സാധിക്കൂ, എന്നും പരാതിയിൽ പറയുന്നു. എന്നാൽ ആ പരാതിയിൽ യാതൊരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അത്തരമൊരു സാഹചര്യത്തിലാണ് ഒരു മാസ് പെറ്റിഷൻ മൂവ്മെന്റുമായി ഇപ്പോൾ ശങ്കു ടി ദാസ് രംഗത്തെത്തിയിരിക്കുന്നത്. അതിന് പുറമെ പരാതിയുമായി കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ് ശങ്കു.