ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ മികച്ച മാതൃകയായി ബീഹാർ. സംസ്ഥാനത്ത് കോവിഡ് വ്യാപനവും മരണനിരക്കും ഏറ്റവും കുറവെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ബീഹാറിൽ പത്ത് ലക്ഷത്തിൽ ആറ് മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് കേന്ദ്രം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ബീഹാറിന് തൊട്ടുപിന്നിൽ കേരളം, അസം സംസ്ഥാനങ്ങളാണ് കോവിഡിനെ പ്രതിരോധിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്. പത്തുലക്ഷത്തിൽ ആറ് മരണങ്ങളാണ് ഇരു സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്യുന്നത്.

കോവിഡ് ടെസ്റ്റുകളുടെ എണ്ണം കുറവാണെന്ന ആരോപണം നേരത്തെ ബിഹാർ നേരിട്ടിരുന്നു. എന്നാൽ ആരോഗ്യവകുപ്പിൽ പുതിയ പ്രിൻസിപ്പൽ സെക്രട്ടറി ചുമതലയേറ്റതോടെ ടെസ്റ്റുകൾ വർധിച്ചു. കഴിഞ്ഞ തിങ്കളാഴ്ച 1,53,156 ടെസ്റ്റുകളാണ് ബിഹാറിൽ നടന്നത്. ടെസ്റ്റുകളുടെ എണ്ണം വർധിച്ചതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. രോഗമുക്തി നിരക്കിന്റെ കാര്യത്തിൽ ദേശീയ ശരാശരി 77.65 ശതമാനം ആണെന്നിരിക്കെ 88.98 ശതമാനമാണ് ബിഹാറിലെ രോഗമുക്തി നിരക്കെന്നും കേന്ദ്ര സർക്കാരിന്റെ കണക്കുകൾ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടുചെയ്തു.

ബിഹാറിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (100 ടെസ്റ്റുകൾ ചെയ്യുമ്പോൾ എത്രയെണ്ണം പോസിറ്റീവാകുന്നു എന്നതിന്റെ നിരക്ക്) 0.9 ശതമാനം മാത്രമാണ്. ഗുജറാത്ത് (1.8 ശതമാനം) ഉത്തർപ്രദേശ് (4.3 ശതമാനം) എന്നിവയാണ് സെപ്റ്റംബർ എട്ടിലെ കണക്കനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിന്റെ കാര്യത്തിൽ ബിഹാറിന് തൊട്ടുപിന്നിൽ. കോവിഡ് കേസുകളുടെ വളർച്ചാ നിരക്കും ബിഹാറിൽ കുറവാണ്. 1.3 ശതമാനം മാത്രം. ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളിലേതിന് തുല്യമായ നിരക്കാണിത്. എന്നാൽ 2.14 ശതമാനമാണ് ദേശീയ ശരാശരി.