പത്തനംതിട്ട: 2019 മുതൽ ഞാൻ ബിജെപിയിൽ പ്രവർത്തിക്കുന്നു. സംസ്ഥാന കമ്മറ്റിയംഗവും ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറിയുമായി. ഒരു സ്ഥാനാർത്ഥിയാകാൻ ഇത്രയും യോഗ്യതകൾ പോരേ? ചോദിക്കുന്നത് ആറന്മുളയിലെ എൻഡിഎ സ്ഥാനാർത്ഥി ബിജു മാത്യുവാണ്. പ്രസ് ക്ലബ് സംഘടിപ്പിച്ച സ്ഥാനാർത്ഥി സംഗമം-ജനവിധി 2021 ലായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ബിജു മറുപടി നൽകിയത്. പാർട്ടിയുടെ പൂർണ പിന്തുണയിലാണ് സ്ഥാനാർത്ഥിത്വം. എന്നെ വിളിച്ച് സ്ഥാനാർത്ഥിയാണെന്ന് പറയുമ്പോഴാണ് വിവരം അറിയുന്നത്. ഒരു സ്വാധീനവും ചെലുത്തിയിട്ടില്ല. അതിന് പിന്നിൽ എന്തെങ്കിലും മറ്റു കാരണങ്ങളുണ്ടോ എന്ന് അറിയില്ല.

മുമ്പ് പത്തു വർഷത്തോളം സിപിഎമ്മിൽ പ്രവർത്തിക്കുകയും പന്തളം ബ്ലോക്ക് പഞ്ചായത്തിലേക്ക് ഉള്ളന്നൂർ ഡിവിഷനിൽ നിന്ന സിപിഎം ചിഹ്നത്തിൽ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് പാർട്ടിയാണ് തനിക്കെതിരെ നടപടിയെടുത്തത്. അതൊന്നും സിപിഎമ്മിന്റെ നിയമപ്രകാരമല്ല. തന്നെ പുറത്താക്കിയ രീതി വച്ചു നോക്കിയാൽ താനിപ്പോഴും സിപിഎമ്മിന്റെ ഞെട്ടൂർ ബ്രാഞ്ചിൽ അംഗമാണ്. ഇതു വരെ പുറത്താക്കിയെന്ന് ഒരു കത്ത് കിട്ടിയിട്ടില്ല.

ജില്ലാ സെക്രട്ടറി പാർട്ടി കുളനട ലോക്കൽ കമ്മിറ്റിയിൽ പങ്കെടുത്ത് പുറത്താക്കൽ നടത്തുകയായിരുന്നു. അത് എന്തിനാണെന്ന് എന്നെ ബോധ്യപ്പെടുത്തിയിട്ടില്ല. നാട്ടുകാർ പറഞ്ഞതാണ് താൻ അറിയുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പു കാലയളവിലും സിപിഎമ്മിനുവേണ്ടിയാണ് പ്രവർത്തിച്ചത്. ിന്നീടാണ് ബിജെപിയിൽ ചേർന്നത് എന്നും ബിജു മാത്യു പറഞ്ഞു.