മലപ്പുറം: അമ്മയും മകനും ഒരുമിച്ച് സർക്കാർ ജോലി എന്ന അപൂർവ്വ നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് അരീക്കോട് സൗത്ത് പുത്തലത്ത് വീട്ടിൽ ബിന്ദുവും മകൻ വിവേകും. അങ്കണവാടി ജീവനക്കാരിയായ ബിന്ദു എന്ന നാൽപ്പത്തി ഒന്നുകാരിക്ക് കഴിഞ്ഞയാഴ്‌ച്ച പ്രഖ്യാപിച്ച എൽ.ജി.എസ് ലിസ്റ്റിൽ തൊണ്ണൂറ്റി രണ്ടാം റാങ്കാണ്. എൽ.ഡി.സി ലിസ്റ്റിലുള്ള ഇരുപത്തി നാല് വയസുകാരൻ വിവേകിന് മുപ്പത്തിഎട്ടാം റാങ്കും. ഒരേ കോച്ചിങ് സെന്ററിലായിരുന്നു ഇരുവരുടെയും പഠനം.

11 വർഷമായി അങ്കണവാടിഅദ്ധ്യാപികയായ ബിന്ദുവിന് നല്ല വരുമാനമുള്ള സർക്കാർ ജോലിയിൽ കയറണമെന്നായിരുന്നു ആഗ്രഹം. 2011 ൽ ബിന്ദുഅരീക്കോട് പ്രതീക്ഷ പി.എസ്.സി സെന്ററിൽ പരിശീലനത്തിനായി ചേർന്നു.വീട്ടുജോലികൾക്കിടയിലും അങ്കണവാടിയിലെ ഇടവേളകളിലുമെല്ലാം പി.എസ്.സിക്കായി പഠിച്ചു.

2019ൽ ബി.എസ്.സി ജ്യോഗ്രഫി പഠനം പൂർത്തിയാക്കി വീട്ടിൽ വെറുതെ ഇരുന്ന വിവേകും അമ്മയ്ക്ക് ഒപ്പം പി.എസ്.സി പരീശീലനസെന്റിലെക്ക് എത്തി.ജോലിയുള്ളതിനാൽ ഞായറാഴ്ചകളിൽ മാത്രമാണ് ബിന്ദു കോച്ചിങ് സെന്ററിൽ പോകാൻ കഴിഞ്ഞത്. എല്ലാ ദിവസവും പരിശീലനത്തിന് പോയ വിവേക് വീട്ടിലെത്തിയാൽ താൻ പഠിച്ചത് അമ്മയ്ക്ക് പറഞ്ഞുകൊടുക്കും. പരീക്ഷയ്ക്ക് നാല് മാസം മുൻപ് ബിന്ദു ലീവെടുത്ത് എല്ലാ ദിവസവും മകനൊപ്പം കോച്ചിങ് സെന്ററിൽ പോയി. തിരിച്ച് വന്നു വീട്ടുജോലി കഴിഞ്ഞാൽ ഇരുവരും ഒരുമിച്ചിരുന്നും പഠനം, തുടർന്നു.

അങ്ങനെ അമ്മയും മകനും കമ്പയിൻസ്റ്റഡി നടത്തിയാണ് സർക്കാർ ജോലി എന്ന കടമ്പയിലെക്ക് ഒരുമിച്ച് ചാടി കടന്നത്.ഹിന്ദു ഒ.ബി.സിക്കാർക്ക് 39 വയസ് വരെ പി.എസ്.സിക്ക് അപേക്ഷിക്കാം. 2019ൽ എൽ.ജി.എസ് അപേക്ഷ ക്ഷണിച്ചപ്പോൾ ബിന്ദുവിന് പ്രായം മുപ്പത്തിയെട്ട് വയസ്്. 2021 ഡിസംബറിൽ 40 വയസുള്ളപ്പോഴാണ് പരീക്ഷയെഴുതിയത്.

പരീക്ഷ കഴിഞ്ഞപ്പോൾ നല്ല റാങ്ക് പ്രതീക്ഷിച്ചു.മുൻപ് എൽ.ജി.എസും എൽ.ഡി.സിയും എഴുതിയെങ്കിലും ആയിരത്തിനു മീതെയായിരുന്നു റാങ്ക്. ബിന്ദുവിന്റെ ഭർത്താവ് ചന്ദ്രൻ കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്. അമ്മയ്ക്കും മകനും ജോലി ലഭിച്ചതോടെ വീട്ടിലെ സർക്കാർ ജോലിക്കാർ മൂന്നായി. പത്മനാഭന്റെ പത്ത് ചക്രം ഒരുമിച്ച് വാങ്ങിക്കാൻ അഡൈ്വസ് മെമോ കാത്തിരിക്കുകയാണ് ഈ അമ്മയും മകനും.