തിരുവനന്തപുരം: എല്ലാ പുകമറകളും നീങ്ങിയെന്ന് അവകാശപ്പെട്ട് ദുബായിൽ നിന്ന് 2018 ഫെബ്രുവരിയിലെ ബിനീഷ് കോടിയേരിയുടെ ഫെയ്‌സ് ബുക്ക് ലൈവ്. താൻ ദുബായിൽ എത്തിയെന്നും കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന വിവാദങ്ങൾക്കും വാർത്തകൾക്കുമുള്ള മറുപടിയാണ് ഇതെന്നും വ്യക്തമാക്കി ബുർജ് ഖലീഫയുടെ മുന്നിൽ നിന്നുള്ള പഴയ അടിപൊളി ലൈവ് ലൈവ്. കടലിൽ കുളിച്ചവനെ കുളം കാട്ടി പേടിപ്പിക്കണ്ട എന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു. നിങ്ങളെ സന്തോഷിപ്പിക്കാനായി കുളത്തിൽ ചാടി കുറച്ചുനേരം മുങ്ങിക്കിടന്നു. അതിലെ പായൽ കോരി വൃത്തിയാക്കി കയറിവന്നു. തനിക്ക് ആരെയും ഒന്നും ബോധ്യപ്പെടുത്താനില്ല. ബാക്കി ആരെന്തുപറഞ്ഞാലും പ്രശ്‌നമില്ല-ഇതായിരുന്നു ആ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ കോടിയേരിയുടെ മകൻ പങ്കുവച്ച സന്ദേശം. രണ്ടു കൊല്ലം കഴിയുമ്പോൾ കോടിയേരിയുടെ മകൻ ലോക്കപ്പിലായി. അതും മയക്കുമരുന്ന് കേസിൽ. പുറത്തിറങ്ങി ബിനീഷ് ഇടുന്ന ഫെയ്‌സ് ബുക്ക് ലൈവിനായി കാത്തിരിക്കുകായണ് സോഷ്യൽ മീഡിയയിലെ മിത്രങ്ങളും ശത്രുക്കളും.

2018ലെ വിവാദത്തിന് ശേഷം ബിനീഷ് ഇട്ട ലൈവ് വൈറലായിരുന്നു. വാർത്ത നൽകിയ മാധ്യമങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയായിരുന്നു ആ ലൈവ്. അതുകൊണ്ട് തന്നെ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് പുറത്തിറങ്ങുമ്പോൾ പറയുന്നതും മാസാകുമെന്ന് കരുതുന്നവരുണ്ട്. തന്റെ സഖാക്കൾക്കും ഫെയ്‌സ് ബുക്ക് സുഹൃത്തുക്കൾക്കും വേണ്ടിയാണ് ഇക്കാര്യങ്ങൾ ലൈവിലൂടെ പറയുന്നതെന്നും താൻ നടക്കാൻ പഠിച്ചത് തലശേരിയിലാണെന്നും പറഞ്ഞാണ് 2018ലെ ലൈവ് അവസാനിക്കുന്നത്. ദുബായിലെ ചെക്കുകേസുമായി ബന്ധപ്പെട്ട് സഹോദരൻ ബിനോയ് കോടിയേരിക്കെതിരെയും തുടർന്ന് ബിനീഷിനെതിരെയും ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയായിരുന്നു ആ വീഡിയോ. ഈ കേസ് എങ്ങനെ പിൻവലിക്കപ്പെട്ടുവെന്നും ഇഡി അന്വേഷിക്കുന്നുണ്ട്. ഇതിന്റെ സാമ്പത്തിക സ്രോതസ്സിലേക്ക് അന്വേഷണം കടന്നാൽ അത് ദുബായിലെ പ്രമുഖർക്കും വെല്ലുവിളിയാകും.

ലഹരിമരുന്നുകേസിലെ സാമ്പത്തിക ഇടപാടിനോടൊപ്പം ബിനീഷ് കോടിയേരിക്ക് ബെംഗളൂരുവിൽ ബിനാമി ഇടപാടുകളുണ്ടെന്ന ആരോപണവും ഇ.ഡി. അന്വേഷിക്കും. തിരുവനന്തപുരം സ്വർണക്കടത്തുകേസിലെ പ്രതി കെ.ടി. റമീസുമായും മുഹമ്മദ് അനൂപിന് ബന്ധമുണ്ട്. കെ.ടി. റമീസും മുഹമ്മദ് അനൂപും ഒട്ടേറെത്തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. സർണക്കടത്തുകേസിലെ മുഖ്യപ്രതിയായ സ്വപ്നാ സുരേഷ് ബെംഗളൂരുവിൽവച്ചാണ് അറസ്റ്റിലായത്. ഇതേദിവസം മുഹമ്മദ് അനൂപും റമീസും ഫോണിൽ സംസാരിച്ചിരുന്നു. സ്വർണക്കടത്തും ലഹരിയിടപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇ.ഡി. അന്വേഷിക്കുന്നുണ്ട്. 2015-ൽ ബിനീഷ് ബെംഗളൂരുവിൽ ആരംഭിച്ച ബി. ക്യാപിറ്റൽ ഫിനാൻസ് സർവീസിന്റെ സാമ്പത്തിക ഇടപാടും അന്വേഷിക്കുന്നുണ്ട്. 2018-ൽ ഈ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഇതേ കാലത്താണ് ഗൾഫിലെ കേസും മറ്റും സംഭവിക്കുന്നതും ഒതുക്കി തീർക്കുന്നതും.

2018ലെ ഫെബ്രുവരിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകനായ ബിനീഷ് കോടിയേരി ദുബായിലെത്തിയത് സാമ്പത്തിക കേസുകൾ ഒത്തുതീർപ്പിലാക്കിയ ശേഷം ആയിരുന്നുവെന്നത് പകൽ പോലെ വ്യക്തമായിരുന്നു.. കാസർഗോട്ടെ വ്യവസായിയാണ് ഇതിന് ബിനീഷിനെ സഹായിച്ചത്. പ്രവാസി വ്യവസായ രവിപിള്ളയാണ് ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയത്. അത് വിജയിച്ച ശേഷമായിരുന്നു ബിനീഷിന്റെ ദുബായ് യാത്ര. അന്നത്തെ സിപിഎം സംസ്ഥാന സമ്മേളനത്തിന് മുമ്പ് എല്ലാ വിഷയവും ഒത്തുതീർപ്പാക്കാനായിരുന്നു കോടിയേരിയുടെ പരിശ്രമം. അതിന് രവി പിള്ളയും കാസർഗോട്ടുകാരൻ സിനിമാക്കാരനും എല്ലാ പിന്തുണയും നൽകി. ഇതോടെയാണ് ബിനീഷ് ദുബായിലെത്തിയത്. അതിന് ശേഷമായിരുന്നു എല്ലാം മറച്ചു വച്ച് ബിനീഷിന്റെ ആ പഴയ അടിപൊളി ലൈവ് എത്തിയത്.

സാംബാ ഫിനാൻസിയേഴ്സ് എന്ന സ്ഥാപനത്തിൽനിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന കേസിൽ ദുബായ് കോടതി ബിനീഷിനു രണ്ടുമാസം തടവുശിക്ഷ വിധിച്ചിരുന്നു. ബർദുബായ് പൊലീസ് സ്റ്റേഷനിൽ 2015 ഓഗസ്റ്റ് ആറിനു രജിസ്റ്റർ ചെയ്ത കേസിലായിരുന്നു വിധി. പൊലീസ് പട്ടികയിൽ 'പിടികിട്ടാപ്പുള്ളി'യായി മാറിയതോടെ യുഎഇയിലെത്തിയാൽ അറസ്റ്റിലാകുമെന്ന സ്ഥിതിയായിരുന്നു. എന്നാൽ, യുഎഇ നിയമപ്രകാരം ഇത്തരം കേസുകളിൽ ശിക്ഷ വിധിച്ചുകഴിഞ്ഞാലും, കേസിൽ ഉൾപ്പെട്ട തുക വാദിക്കു നൽകി ഒത്തുതീർപ്പിലാക്കാൻ വ്യവസ്ഥയുണ്ട്. യുഎഇയിൽ എത്തും മുൻപു തന്നെ ഈ നടപടികൾ പൂർത്തിയാക്കുകയും ചെയ്യാം. ഇതാണ് ബിനീഷും ദുബായ് യാത്രയ്ക്ക് വേണ്ടി അന്ന് പൂർത്തിയാക്കിയ നടപടി ക്രമങ്ങൾ. ഇല്ലാത്ത പക്ഷം ദുബായിൽ എത്താൻ ബിനീഷിന് കഴിയില്ലായിരുന്നു. എന്നാൽ ദുബായിൽ നിന്ന് കേസ് ഒതുക്കിയ ശേഷമുള്ള ഫെയ്സ് ബുക്ക് ലൈവിൽ ബിനീഷ് ഇക്കാര്യമൊന്നും പറയുന്നില്ല. താൻ, ദുബായിലെത്തിയ വിവരം ബുർജ് ഖലീഫയ്ക്കു സമീപം നിന്നു 'ഫേസ്‌ബുക് ലൈവി'ലൂടെ ബിനീഷ് അറിയിക്കുകയും ചെയ്തു.

സാംബാ ഫിനാൻസിയേഴ്സ് എന്ന സ്ഥാപനത്തിൽനിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന കേസിൽ ഡിസംബർ പത്തിനു ദുബായ് കോടതി ബിനീഷിനു രണ്ടുമാസം തടവുശിക്ഷ ഉണ്ടായിരുന്നോ എന്ന് പോലും വിശദീകരിച്ചില്ല. വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളെ കളിയാക്കുകയും വെല്ലുവിളിക്കുകയും ചെയ്തായിരുന്നുയ കോടിയേരിയുടെ മൂത്തമകൻ ബിനോയിക്കെതിരായ ചെക്ക് കേസ് ഒത്തു തീർപ്പാക്കിയത് ബിനീഷിന്റെ സാന്നിധ്യത്തിലായിരുന്നുവെന്ന വാർത്തകളും എത്തി. ഇതിനായി തന്റെ കേസ് ഒതുക്കി തീർത്ത ശേഷം ബിനീഷ് ദുബായിൽ എത്തുകയായിരുന്നു. ആ ഫെയ്സ് ബുക്ക് ലൈവ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയിരുന്നു. കേസുണ്ടായിരുന്നു എന്നതെങ്കിലും ബിനീഷ് വെളിപ്പെടുത്തണമെന്നാണ് സോഷ്യൽ മീഡിയയുടെ ആവശ്യം. ആരാണ് കേസ് ഒതുക്കാൻ പണം കൊടുത്തതെന്ന് പറണമെന്നാണ് സോഷ്യൽ മീഡിയയുടെ നിലപാട്. ഇതിനൊന്നും മറുപടി പറഞ്ഞില്ല. ദുബായിലെ മൂന്നു പൊലീസ് സ്റ്റേഷനുകളിലാണ് ബിനീഷ് കോടിയേരിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നായിരുന്നു വാർത്തകൾ.

ഇതേ ബിനീഷാണ് ഇപ്പോൾ ബംഗളൂരുവിൽ ഇഡിക്ക് മുമ്പിൽ കുടുങ്ങിയത്. ബംഗളുരുവിൽ ബന്ധങ്ങളുണ്ടാക്കാന്മാത്രം ബിനീഷ് കോടിയേരി ചെലവിട്ടതു രണ്ടു കോടി രൂപയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ഉദ്യോഗസ്ഥർ പറയുന്നു. 2013 മുതൽ തന്നെ എം.ഡി.എം.എയുടെ ചെറിയ രീതിയിലുള്ള വിൽപ്പനക്കാരനും ഉപയോക്താവുമായിരുന്നു അനൂപ് മുഹമ്മദ്. തുടർന്നു 2015-ൽ ബിനീഷിന്റെ സഹായത്തോടെ കമ്മനഹള്ളിയിൽ ഹോട്ടൽ തുടങ്ങിയെന്ന അനൂപിന്റെ മൊഴിയും ബിനീഷിനെ വെട്ടിലാക്കി. പണം കടം കൊടുത്തെന്നാണു ബിനീഷ് പറഞ്ഞതെങ്കിലും ബിനീഷിന്റെ സഹായത്തോടെ എന്നുതന്നെ കൃത്യമായി അനൂപ് മൊഴി നൽകിയിട്ടുണ്ട്.

ഇതുതന്നെ റിമാൻഡ് റിപ്പോർട്ടിൽ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. 2015ലാണ് ബിനീഷ് പണം നൽകിയത്. 2018ൽ അനൂപ് ഹോട്ടൽ ബിസിനസിൽ തകർച്ച നേരിട്ടതോടെ നടത്തിപ്പ് മറ്റൊരു ഗ്രൂപ്പിന് കൈമാറിയെന്നും പറയുന്നുണ്ട്. ഈ മൊഴിയാണ് ബിനീഷിനെ ഇപ്പോൾ കുടുക്കുന്നത്.