ബെംഗളൂരു: കള്ളപ്പണക്കേസിൽ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് നീട്ടി. ബെംഗളൂരു സിവിൽ ആൻഡ് സിറ്റി സെഷൻസ് കോടതിയുടേതാണ് നടപടി. കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഇഡി കോടതിയിൽ ഹർജി നൽകിയിരുന്നു. നേരത്തെ ബിനീഷിനെ പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്ന് ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അഞ്ച് ദിവസമാണ് കോടതി അനുവദിച്ചത്. ഈ കാലവധി ഇന്ന് തീരുന്നമുറയ്ക്കാണ് കസ്റ്റഡി കാലാവധി നീട്ടാനാവശ്യപ്പെട്ട് വീണ്ടും ഇ.ഡി അപേക്ഷ നൽകിയത്.

മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപിന്റെ പേരിലുള്ള ഡെബിറ്റ് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ഡെബിറ്റ് കാർഡിൽ ബിനീഷ് കോടിയേരിയുടെ ഒപ്പുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ ആണ് ഈ ഡെബിറ്റ് കാർഡ് കിട്ടിയതെന്നും എൻഫോഴ്സ്മെന്റ് അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. പവർത്തനം അവസാനിപ്പിച്ച മൂന്ന് കമ്പനികളുമായി ബിനീഷിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണത്തിന് ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്നും ഇ ഡി അഭിഭാഷകർ കോടതിയെ അറിയിച്ചു.

അതേസമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി അപേക്ഷയെ ബിനീഷ് കോടിയേരിയുടെ അഭിഭാഷകൻ എതിർത്തു. ബിനീഷിന് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമായതിനാൽ ചികിത്സ ഉറപ്പാക്കേണ്ടതുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് എൻഫോഴ്സ്മെന്റിന്റെ ശ്രമം. കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാവായ ബിനീഷിന്റെ പിതാവിനെ അപമാനിക്കാനായി ബിനീഷിനെ കേസിൽ കുടുക്കിയതാണെന്നും അഭിഭാഷകൻ പറഞ്ഞു.ബിനീഷിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടും ഇ.ഡി.ചികിത്സ നിഷേധിച്ചുവെന്ന് ബിനീഷിന്റെ അഭിഭാഷകർ കോടതിയിൽ പറഞ്ഞു.