കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി നായകനായ നാമം എന്ന സിനിമയ്ക്ക് പണം മുടക്കിയവരിലേക്ക് അന്വേഷണം നീളുന്നു. തിരുവനന്തപുരം സ്വദേശി മഹേഷ് രാജാണ് ചിത്രം നിർമ്മിച്ചത്. ബിനീഷ് കോടിയേരി മുൻകൈ എടുത്ത് ഈ സിനിമയ്ക്കായി മറ്റു ചിലർ പണം മുടക്കിയതായാണ് അന്വേഷണ ഏജൻസികളുടെ സംശയം. അതിനിടെ 15 സിനിമകളുടെ നിർമ്മാണത്തിൽ പരിശോധന തുടരുകയാണ്.

കഴിഞ്ഞ വർഷം വമ്പൻ വിജയം നേടിയ സിനിമകളിലേക്കാണ് അന്വേഷണം. ഇതിന്റെ ഭാഗമായാണ് നാമം സിനിമയും പരിശോധിക്കുന്നത്. സ്വർണക്കേസ് കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുള്ള ഒരു കാർ ഷോറും ഉടമയടക്കം ഈ സിനിമയിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന സംശയം ഉയർന്നിട്ടുണ്ട്. കേരളത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട സംഭവ കഥയുടെ സത്യസന്ധമായ ചലച്ചിത്രാവിഷ്‌ക്കരണമാണ് ബിനീഷ് കോടിയേരി മുഖ്യ വേഷത്തിൽ എത്തുന്ന 'നാമം' എന്നായിരുന്നു അവകാശവാദം.

അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ചിത്രം കുടുംബ ബന്ധങ്ങളിലൂന്നിയാണ് കഥ പറയുന്നത്. ആത്മീയ, ഗണേശ് കുമാർ, കൊച്ചുപ്രേമൻ, വത്സല മേനോൻ, ബൈജു മുൻഷി, മഹേഷ് കോട്ടയം, ആസിഫ്ഷാ, ദിലീപ്, ഷിജു, സാജൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.. ഓൾ ലൈറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മാണം. സിനിമാ നിർമ്മാണത്തിൽ ബാനറിന് വ്യക്തമായ കണക്ക് നൽകേണ്ടിവരും.

മാതൃ, പിതൃ, പുത്ര ബന്ധത്തിന്റെ വേർതിരിചെടുക്കാനാകാത്ത കണ്ണികളുടെ മാതൃകകളാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ രമേശനും, റീനയും, വിഷ്ണുവും. അനാഥത്വത്തിന്റെ ഏകാന്തതയിൽ ജീവിച്ച രമേശന് റീന തണലാകുമ്പോൾ രമേശന്റെ ജീവിതം പുതിയ ദിശയിലേക്ക് നീങ്ങുന്നു. അവർക്കിടയിൽ സ്വപ്ന സാഫല്യമായ മകന്റെ (വിഷ്ണു) കടന്നു വരവോടെ സ്നേഹത്തിന്റെ, വിരഹത്തിന്റെ, ഒറ്റപ്പെടലിന്റെ പുതിയ സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. ബിനീഷ് കോടിയേരി രമേശനാവുമ്പോൾ റീനയായി ആത്മീയ രാജൻ എത്തുന്നു. ബിനീഷിനെ ഈ സിനിമയുടെ നായകനാക്കിയ സാഹചര്യമാണ് പരിശോധിക്കുന്നത്. ഇതിന് പിന്നിൽ കള്ളപ്പണം വെളുപ്പിക്കലുണ്ടോ എന്നാണ് സംശയം. ഇഡി ഈ സിനിമയിലേക്ക് പരിശോധിക്കുന്നുണ്ട്.

അതേ സമയം ക്രൈം ബ്രാഞ്ചും സിനിമാ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുയാണ്. ചില സിനിമകൾ കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന സംശയത്തിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. 15 സിനിമകളുടെ നിർമ്മാതാക്കളിൽ നിന്നും ഇതിനോടകം വിവരങ്ങൾ തേടി കഴിഞ്ഞു. ഇതിൽ പ്രധാന താരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ന്യൂജെൻ സിനിമകളെയാണ് ഇഡി പ്രധാനമായും ലക്ഷ്യമിടുന്നത്. ഇവർക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും ഇഡി സംശയിക്കുന്നു.