ആറ്റിങ്ങൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ ചാടിയതിനെ പരിഹസിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം. ചാട്ടം അദ്ദേഹത്തിന്റെയും കോൺഗ്രസിന്റെയും രാഷ്ട്രീയ ആത്മഹത്യയുടെ സൂചനയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. എൽ.ഡി.എഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി ആറ്റിങ്ങൽ ഗസ്റ്റ് ഹൗസിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരണവക്കിലുള്ള കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കാൻ ആർക്കും കഴിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. നല്ലൊരു വിഭാഗം കോൺഗ്രസ് പ്രവർത്തകർക്ക് ഇക്കാര്യം ബോധ്യമായ സാഹചര്യത്തിലാണ് കടലിൽ ചാട്ടം അടക്കമുള്ള ഗിമിക്കുകളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസിന് എംഎൽഎ ഉണ്ടെങ്കിൽ ബിജെപിക്ക് വേണ്ട എന്നതാണ് അവസ്ഥ. ന്യൂനപക്ഷങ്ങളെ ആകർഷിക്കാനാണ് ഇപ്പോൾ ആർഎസ്എസ് ശ്രമം. അതിനായി ഒരു ഗവർണർ മാനദണ്ഡങ്ങൾ ലംഘിച്ച് കർസേവകനെ പോലെ പ്രവർത്തിക്കുന്നു. നയപരമായി മുസ്ലിംകളെ ഒന്നാം ശത്രുവായും ക്രിസ്ത്യാനികളെ രണ്ടാം ശത്രുവായും കാണുന്നവരാണ് ആർഎസ്എസ്. കമ്യൂണിസ്റ്റുകൾ അവർക്ക് മൂന്നാംശത്രു മാത്രമാണ്. വർഗീയതക്കെതിരെ പോരാടേണ്ട ഏറ്റവും സുപ്രധാന നിമിഷമാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു. എം വി ഗോവിന്ദൻ മാസ്റ്റർ, പി. വസന്തം, എ.പി. അബ്ദുൽ വഹാബ്, ജി.ആർ. അനിൽ, വി. ശിവൻകുട്ടി എന്നിവർ സംബന്ധിച്ചു.