തിരുവനന്തപുരം: കൊച്ചിയിൽ ഫ്ളാറ്റിൽ നിന്ന് വീണ് ജോലിക്കാരി മരിക്കാനിടയായ സംഭവത്തിൽ ഫ്ാലാറ്റ് ഉടമയുടെ പേര്പോലും എഫ്.ഐ.ആറിൽ രേഖപ്പെടുത്താൻ തയ്യാറാകാത്ത പൊലീസിനെ വിമർശിച്ച്് സിപിഐ നേതാവ് ബിനോയ് വിശ്വം. ഫ്ളാറ്റ് ഉടമയുടെ പേര് 'അൺനോൺ'എന്ന് കണ്ടപ്പോൾ അത്ഭുതം തോന്നിയെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

നാട്ടിൽ എല്ലാവരും വായിച്ചറിഞ്ഞ ആ പേരു് പൊലീസ് മാത്രം അറിഞ്ഞില്ലേ? കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് മുമ്പിൽ പൊലീസ് ഒട്ടകപ്പക്ഷിയാകരുത്. 'അൺനോൺ' എന്ന മാളമുണ്ടാക്കി കുറ്റവാളികളെ ഒളിപ്പിക്കുന്ന ഏജൻസിയായി പൊലീസിലെ ചിലരെങ്കിലും മാറുന്നത് അനുവദിക്കരുതെന്ന് ബിനോയ് വിശ്വം ഫെയ്സബുക്ക് പോസ്റ്റിൽ വിമർശിക്കുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

എറണാകുളം ഫ്ലാറ്റ് ദുരന്തത്തിന്റെ FIR സോഷ്യൽ മീഡിയയിൽ ഇപ്പോൾ കണ്ടു. ഫ്ലാറ്റ് ഉടമയുടെ പേര് unknown എന്ന് കണ്ടപ്പോൾ അത്ഭുതം തോന്നി. നാട്ടിൽ എല്ലാവരും വായിച്ചറിഞ്ഞ ആ പേരു് പൊലീസ് മാത്രം അറിഞ്ഞില്ലേ?
നാടും വീടും വിട്ട് പണിയെടുത്ത് ജീവിക്കാൻ ഇവിടെയെന്നുന്ന ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കുകയാണ് LDF സർക്കാർ നയം. അത് പൊലീസിലെ കുറേ പേർക്ക് അറിയില്ല. 10,000 രൂപക്ക് വേണ്ടി ബന്ദിയാക്കപ്പെട്ട ഒരു പാവം സ്ത്രീയുടെ പിടച്ചിലിന്റെ കഥയും ആ FIR പറയുന്നു. ആ പണം ഭർത്താവ് അയച്ചുകൊടുത്തെങ്കിലും 'unknown' ആയ ഫ്ളാറ്റ് ഉടമ ആ തൊഴിലാളിയെ വീട്ടിൽ പോകാൻ സമ്മതിച്ചില്ല. ഇതും FIR വായിച്ച് മനസിലാക്കിയതാണ്.

ഇത്തരം കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് മുമ്പിൽ പൊലീസ് ഒട്ടകപ്പക്ഷിയാകരുത്. ഭരണ ഘടനാപ്രമാണങ്ങൾ പ്രകാരമുള്ള LDF സർക്കാർ നയം നടപ്പിലാക്കലാണ് പൊലീസിന്റെ ചുമതല. unknown എന്ന മാളമുണ്ടാക്കി കുറ്റവാളികളെ ഒളിപ്പിക്കുന്ന ഏജൻസിയായി പൊലീസിലെ ചിലരെങ്കിലും മാറുന്നത് അനുവദിക്കരുത് . വേലയെടുത്ത് ജീവിക്കാൻ ഇവിടെയെത്തുന്നവർക്കെല്ലാം സുരക്ഷിതബോധം നൽകുംവിധം സർക്കാർ ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു.