ന്യൂഡൽഹി: മുസ്ലിം ലീ​ഗിനെ വാനോളം പുകഴ്‌ത്തി സിപിഐ നേതാവ് ബിനോയ് വിശ്വം. സംസ്ഥാന രാഷ്ട്രീയത്തിൽ മുസ്ലിം ലീഗ് വഹിച്ച പങ്ക് ആർക്കും നിഷേധിക്കാൻ കഴിയില്ലെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. ഡൽഹി കെ.എം.സി.സി സംഘടിപ്പിച്ച ഇ. അഹമദ് അനുസ്മരണ പരിപാടിയിലാണ് മുസ്ലിം ലീ​ഗുമായുള്ള പഴയ കമ്മ്യൂണിസ്റ്റ് സഖ്യവും സിപിഐ നേതാവ് ഓർമ്മിപ്പിച്ചത്. കോൺ​ഗ്രസിനെ തോൽപ്പിച്ച സപ്തകക്ഷി മുന്നണിയിലും മുസ്ലിം ലീ​ഗും കമ്മ്യൂണിസ്റ്റുകാരും ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മും സിപിഐയും വഴി പിരിഞ്ഞ ശേഷം നമുക്കിനി കുരുക്ഷേത്രത്തിൽ കാണാമെന്ന് ടി.വി തോമസ് ഇ.എം.എസിനെ വെല്ലുവിളിച്ചിരുന്നു. ഒന്നിച്ചു മുന്നോട്ടുപോകാനാത്ത സമയത്ത് രാഷ്ട്രീയ ശൂന്യത എന്ന് തോന്നിച്ച ഘട്ടമായിരുന്നു അതെന്ന്​ ബിനോയ്​ വിശ്വം തുടർന്നു. സിപിഎം നയിച്ച മുന്നണിയെ സിപിഐയും ലീഗും അടങ്ങുന്ന മുന്നണി ദയനീയമായി തോൽപിച്ചു. മുസ്ലിം ലീഗിനെ കൂട്ടുപിടിച്ച് എന്ത് ചെയ്യാൻ കഴിയുമെന്നാണ് അച്യുതമേനോൻ കരുതുന്നതെന്ന് ഇ.എം.എസ് ചോദിച്ചു. അതൊരു ചോദ്യമായിരുന്നു. യഥാർഥ കമ്യൂണിസ്റ്റ് ഗവൺമെന്റ് ഇതാണെന്ന് തെളിയിക്കാൻ സിപിഐക്ക് ആയത് ഭൂപരിഷ്കരണത്തിലൂടെയായിരുന്നുവെന്നും ബിനോയ്​ വിശ്വം പറഞ്ഞു.

ഭൂപരിഷ്കരണത്തിൽ മുസ്ലിം ലീഗിന് എത്രത്തോളം സിപിഐക്കൊപ്പം നിൽക്കാൻ കഴിയുമെന്ന് കരുതുന്നവർ പാർട്ടിയിലുണ്ടായിരുന്നു. ലീഗിന്റെ പിന്തുണയില്ലാതെ സർക്കാരിന് മുന്നോട്ടു പോകാൻ കഴിയില്ലായിരുന്നു. ഒരു പാട് ഭൂമിയുള്ളവർക്ക് ഭൂമി നഷ്ടപ്പെടുന്ന നിയമത്തിന്റെ കൂടെ എല്ലാവരും നിൽക്കില്ലെന്നും ലീഗ് നിൽക്കണമെന്നും ആവശ്യപ്പെടാൻ തങ്ങളെ കണ്ടു. ഞങ്ങളെ പറ്റി സിപിഐക്ക് സംശയമൊന്നും വേണ്ടെന്നും കൂടെയുണ്ടാകുമെന്നും സിപിഐക്ക് തങ്ങൾ ഉറപ്പു നൽകി. ലീഗിന്റെ ആ കാലത്തിന്റെ പിന്തുടർച്ചക്കാരനായിരുന്നു ഇ. അഹ്മദ്. സമ്പന്ന വർഗത്തിന്റെ പാർട്ടിയായി ലീഗ് മാറിക്കൂടാ എന്ന നിലപാടുകാരനായിരുന്നു അഹ്മദ് എന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

രാജൻ കേസ് ഒഴിച്ചാൽ അച്യുതമേനോന്റെ സർക്കാർ അടിയന്തിരാവസ്ഥ കാലത്തെ നല്ല സർക്കാർ ആയിരുന്നുവെന്ന് പി.വി അബ്ദുൽ വഹാബ് എംപി പറഞ്ഞു. ബജറ്റ് അവതരിപ്പിക്കാനായി ഇ അഹമ്മദിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് വരാനിരുന്ന പല ദുരന്തങ്ങളുടെയും തുടക്കമായിരുന്നുവെന്ന് കെ.മുരളീധരൻ എംപി അഭിപ്രായപ്പെട്ടു. നല്ല ഭരണാധികാരി എന്നതിലുപരി മികച്ച എഴുത്തുകാരൻ കൂടിയായിരുന്നു ഇ. അഹ്മദ് എന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി അഭിപ്രായപ്പെട്ടു. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ, നവാസ് കനി എംപി, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ എന്നിവർ സംസാരിച്ചു. കെ.എം.സി.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഹലീം സ്വാഗതവും ട്രഷറർ ഖാലിദ് മാങ്കാവിൽ നന്ദിയും പറഞ്ഞു.