കോഴിക്കോട്: കഴിഞ്ഞ ദിവസം മറുനാടൻ മലയാളിയിൽ സ്വന്തം കൂട്ടുകാരി ഭർത്താവിനെ വശീകരിച്ച് തട്ടിയെടുത്ത സംഭവത്തെ കുറിച്ച് ഭാര്യ നടത്തിയ വാർത്ത സമ്മേളനത്തിന്റെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കോഴിക്കോട് ഫറോക്ക് മണ്ണൂർ സ്വദേശിനിയും നൃത്ത അദ്ധ്യാപികയുമായ ബിൻസിയായിരുന്നു തന്റെ ഭർത്താവിനെ കൂട്ടുകാരിയും 12 വയസ്സുള്ള കുഞ്ഞിന്റെ അമ്മയുമായ സ്ത്രീ വശീകരിച്ച് തന്റെ ജീവിതത്തിൽ നിന്നും അകറ്റിയെന്ന് ആരോപിച്ച് കോഴിക്കോട് പ്രസ്‌ക്ലബിൽ വാർത്ത സമ്മേളനം നടത്തിയിരുന്നത്.

എന്നാൽ മറുനാടൻ മലയാളിയിൽ വാർത്ത വന്നതിന് തൊട്ടുപിന്നാലെ ഭാര്യ ബിൻസിയുടെ അക്കൗണ്ടിലേക്ക് 5000 രൂപ അയച്ച് ഭാര്യക്ക് ചെലവിന് നൽകാറുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ് ഭർത്തവായ ഭാഗ്യേഷ്. എല്ലാ മാസവും ഭാര്യക്ക് 5000 രൂപ വീതം നൽകാറുണ്ടെന്നാണ് ഭാഗ്യേഷ് ഇന്നലെ മുതൽ വിഷയത്തിൽ ഇടപെട്ട പൊതുപ്രവർത്തകരെ വിളിച്ച് അറിയിച്ചത്. എന്നാൽ വർഷങ്ങൾക്ക് ശേഷമാണ് ഭർത്താവ് തനിക്ക് പണം തരുന്നതെന്നും തന്റെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും ബിൻസി മറുനാടൻ മലയാളിയോട് പറഞ്ഞു. വർഷങ്ങളായി തന്നെയും മകനെയും തിരിഞ്ഞുനോക്കാതെ കാമുകിയുമൊത്ത് ഗൾഫിൽ കഴിയുകയാണ് ഭർത്താവെന്നും ബിൻസി പറഞ്ഞു.

സംഭവിച്ചത് ബിൻസി പറയുന്നത് ഇങ്ങനെ: 2006ലാണ് കോഴിക്കോട് ഫറോക്ക് മണ്ണൂർ സ്വദേശിയായ ഭാഗ്യേഷും ബിൻസിയും തമ്മിൽ വിവാഹിതരാകുന്നത്. 60 പവനിലേറെ സ്വർണം അന്ന് ബിൻസിക്കുണ്ടായിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ ഭാഗ്യേഷ് വരുത്തി വെച്ച ബാധ്യതകൾ തീർക്കാനായി ഈ സ്വർണം വിൽക്കുകയും പണയം വെക്കുകയും ചെയ്തിട്ടുണ്ട്. വിവഹം കഴിഞ്ഞ ആദ്യ വർഷങ്ങളിൽ ഇരുവരും ഗുരുവായൂരിലായിരുന്നു താമസിച്ചത്. ഗുരുവായൂരിലെ റിസോർട്ടിലായിരുന്നു അക്കാലത്ത് ഭാഗ്യേഷിന് ജോലി. പിന്നീട് ബിൻസിയുടെ സ്വർണം വിറ്റിട്ടാണ് ഭാഗ്യേഷ് ഗൾഫിലേക്ക് പോയത്. ഭാഗ്യേഷ് ഗൾഫിലുള്ള സമയത്ത് തന്നെയാണ് ഇവരുടെ അയൽവാസിയായ സ്ത്രീയെ ബിൻസി പരിചയപ്പെടുന്നത്.

നൃത്ത അദ്ധ്യാപികയായ ബിൻസി ആ മേഖലയുമായി ബന്ധപ്പെട്ടാണ് അവരുമായി അടുപ്പത്തിലാവുന്നത്. ഭാര്യയുടെ കൂട്ടുകാരിയും ഭാഗ്യേഷും അടുപ്പത്തിലായി. കൂട്ടുകാരി തന്റെ അനിയത്തിയെ പോലെയാണെന്നാണ് ഭാഗ്യേഷ് ബിൻസിയോട് പറഞ്ഞിരുന്നത്. ആദ്യ നാളുകളിൽ ഭാഗ്യേഷ് നാട്ടിൽ വരുമ്പോഴെല്ലാം ഭാര്യയൊത്തുള്ള യാത്രകളിൽ അവരേയും കൂടെകൂട്ടിയിരുന്നു. ഭർത്താവുമായി എല്ലായിപ്പോഴും പിണക്കങ്ങളുള്ള കൂട്ടുകാരിക്ക് ബിൻസിയുടെയും ഭാഗ്യേഷിന്റെയും കുടുംബ ജീവിതത്തോട് അസൂയയായിരുന്നു. നിരവധി കുടുംബ പ്രശ്നങ്ങളുള്ള അവരെ ബിൻസിയും ഭാഗ്യേഷും എല്ലാ വിധ പിന്തുണയും നൽകി കൂടെകൂട്ടി.

എന്നാൽ കൂട്ടുകാരി ആ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്തു എന്നാണ് ബിൻസി ഇപ്പോൾ ആരോപിക്കുന്നത്. തന്റെ വീട്ടിലെ സ്വാതന്ത്ര്യം മുതലെടുത്ത് തന്റെ ഭാർത്താവിനെയും തന്നെയും തമ്മിൽ അകറ്റിയെന്നും ബിൻസി ആരോപിക്കുന്നു. തന്നെയും മറ്റു പുരുഷന്മാരെയും ചേർത്ത് ഇല്ലാത്ത കഥകൾ ഭർത്താവിനോട് പറയുന്നത് പതിവാക്കി. ജോലി ചെയ്യുന്ന ഇടങ്ങളിലെല്ലാം ഭാഗ്യേഷിന്റെ ഫോട്ടോ കാണിച്ച് ഇത് തന്റെ ഭർത്താവാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ബിൻസിയും അപകടം മനസ്സിലാക്കിയത്. ഈ സമയത്ത് തന്നെ ബിൻസി ഇനി തന്റെ വീട്ടിലേക്ക് വരരുതെന്നും തന്റെ ഭർത്താവിനെ തട്ടിയെടുക്കുരുതെന്നും ബിൻസി പറഞ്ഞു. ഇതിന്റെ പേരിൽ ഭാഗ്യേഷ് ബിൻസിയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.

ഇതിന് ശേഷം ഗൾഫിലേക്ക് പോയ ഭാഗ്യേഷ് പിന്നീട് എല്ലാ ആറ് മാസത്തിലും നാട്ടിൽ വരാറുണ്ടെങ്കിലും ഭാര്യ ബിൻസിയെയും മകനെയും തിരിഞ്ഞുനോക്കാറില്ല. ഭാര്യയോട് ഓരോ കാരണങ്ങൾ പറഞ്ഞ് നാട്ടിലേക്ക് വരുന്നില്ലെന്ന് പറയുമ്പോഴും എല്ലാ ആറ് മാസത്തിലും നാട്ടിലെത്തി കാമുകിയെയും കൂടെകൂട്ടി ആലപ്പുഴയിലെ റിസോർട്ടുകളിൽ താമസിക്കുകയാണ് ചെയ്തിരുന്നത്. പിന്നീട് കാമുകിക്കും ഗൾഫിൽ ജോലി ശരിയാക്കി നൽകി അങ്ങോട്ട് കൊണ്ടുപോയി. ഇതിനിടയിൽ കാമുകിയുമായി നാട്ടിലെത്തി മൂകാംബികയിൽ വെച്ച് താലികെട്ടുകയും ചെയ്തു. 2018ലാണ് ബിൻസിയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്താതെ തന്നെ ഭാഗ്യേഷ് ഹിന്ദുആചാരപ്രകാരം താലികെട്ടിയത്. പിന്നീട് പലപ്പോഴും നാട്ടിലെത്തുന്നുണ്ടെങ്കിലും ഭാര്യയെയും മകനെയും കാണാൻ ഭാഗ്യേഷ് തയ്യാറായിരുന്നില്ല.

ഫറോക്ക് പൊലീസിൽ ബിൻസി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഭാഗ്യേഷുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ഗൾഫിലാണെന്നും ഉടൻ നാട്ടിലെത്തുമെന്നുമാണ് പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ നാട്ടിലെത്തിയപ്പോഴൊന്നും ഭാഗ്യേഷ് പൊലീസിൽ വിവരം അറിയിച്ചിരുന്നില്ല. രഹസ്യമായി വീട്ടിലെത്തുകയും ആലപ്പുഴയിലെ റിസോർട്ടിൽ മുറിയെടുത്ത് കാമുകിയുമായി താമസിക്കുകയുമാണ് ചെയ്തിരുന്നത്. ഭാഗ്യേഷിന്റെ വീട്ടുകാരിൽ ചിലരും കാമുകിയുമായുള്ള ബന്ധത്തിന് പിന്തുണ നൽകുന്നുണ്ട്. അച്ഛനെ കാണാനാകാത്ത സങ്കടത്തിലാണ് ഇപ്പോൾ ഭാഗ്യേഷിന്റെ ഒരു ആൺകുട്ടി.

കഴിഞ്ഞ 7 മാസത്തിലധികമായി സ്വന്തം കുഞ്ഞിനെ പോലും ഭാഗ്യേഷ് വിളിക്കുന്നില്ലെന്നും ബിൻസി പറയുന്നു. ഭാഗ്യേഷ് നാട്ടിലെത്തിയിട്ട് കുഞ്ഞിന്റെ കാലിന് ചികിത്സ നടത്താം എന്ന് പറഞ്ഞാണ് അവസാനം ഗൾഫിലേക്ക് പോയത്. എന്നാൽ പിന്നീട് ഇതുവരെ തിരിഞ്ഞനോക്കിയിട്ടില്ല. അതിന് ശേഷം പലതവണ നാട്ടിൽ വന്നെങ്കിലും കുഞ്ഞിനെയോ തന്നെയോ കാണാൻ ഭാഗ്യേഷ് തയ്യാറായില്ലെന്നും ബിൻസി പറയുന്നു.

ഭാഗ്യേഷിനൊപ്പം കഴിയുന്ന കാമുകിയുടെ ഭർത്താവും 12 വയസ്സുള്ള മകളും ഇപ്പോൾ കഷ്ടത്തിലാണ്. സ്വന്തം മകളെ ഉപേക്ഷിച്ചാണ് അവർ ഭാഗ്യേഷിനൊപ്പം പോയത്. നാട്ടിലെത്തുമ്പോൾ തിരിച്ചറിയാതിരിക്കാൻ മുടിവെട്ടിയും മുടിയിൽ ചായംപൂശിയുമാണ് ഇവർ ജീവിക്കുന്നതെന്നും ആരോപണമുണ്ട്.