കാസർകോട് : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചത് കോട്ടയത്തും ആലപ്പുഴയിലും മാത്രമാണെങ്കിലും വ്യാജ പ്രചരണം ശക്തമായതോടെ കാസർകോട് ജില്ലയിൽ അടക്കം കോഴി -താറാവ് കർഷകർ ദുരിതത്തിലായി. ഇറച്ചി, മുട്ട വിപണികളെ ഉലച്ച വിധത്തിലാണ് സമൂഹമാധ്യമങ്ങളിൽ മറ്റുമായി വ്യാജപ്രചരണം കൊഴുക്കുന്നത്. തീറ്റയ്ക്കും മരുന്നിനു മായി വൻതോതിൽ പണം ചെലവിടുന്ന കർഷകരെ കനത്ത നഷ്ടത്തിലേക്കാണ് ഇത് തള്ളിവിടുന്നത്.

വ്യാജപ്രചാരണം മൂലം ഇതുവരെ 20 മുതൽ 30 ശതമാനം വരെ വിലയിടിഞ്ഞുവെന്നാണ് വ്യാപാരികൾ പറയുന്നത്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ മുട്ടയും ചിക്കനും ഒക്കെ കഴിക്കാമോ എന്ന് സംശയിക്കുന്നവർ ഏറെയാണ്. എന്നാൽ നന്നായി വേവിച്ച് കഴിച്ചാൽ മനുഷ്യരിലേക്ക് വൈറസ് പകരാൻ കാരണമാകില്ലന്നാണ് വിദഗ്ദ്ധർ പറയുന്നതെ ങ്കലും അതിനെ കവച്ച് വെക്കുന്നതാണ് വ്യാജപ്രചരണങ്ങൾ. പക്ഷിപ്പനിക്ക് കാരണമായ എൻ വൺ എൻ ഫൈവ് വൈറസിന് ചൂടിനെ പ്രതിരോധിക്കാൻ കഴിയില്ലെന്നതിനാൽ പാചകത്തിന് ഉപയോഗിക്കുന്ന സാധാരണ താപനിലയിൽ തന്നെ ഇവ നശിക്കുമെന്നാണ് ലോക ആരോഗ്യ സംഘടന തന്നെ പറയുന്നതെങ്കിലും ചിലർക്ക് ഇപ്പോഴും വേദവാക്യം ഫേസ്‌ബുക്കും വാട്‌സ്ആപ്പും തന്നെയാണ്.

വ്യാപകമായ വ്യാജപ്രചാരണം തുടർന്ന് കാസർഗോഡ് ഇപ്പോൾ കോഴി വില കിലോ 80 ലേക്ക് കൂപ്പുകുത്തി വീണു. ഇതുവരെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാത്ത ജില്ലകളിലെ വിപണികളെ ഉലച്ച തരത്തിലുള്ള വ്യാജപ്രചരണത്തിന് ഷെയർ ചെയ്യാൻ ആവശ്യക്കാർ ഏറെയാണ് . കഴിഞ്ഞവർഷം മുതൽ ഈ പതിറ്റാണ്ടിൽ കൊന്നുകളഞ്ഞ കോഴികളുടെ ചിത്രങ്ങൾ ഇപ്പോഴും ചിലർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയാണ് ഇവർ. ഇതോടെയാണ് വലിയൊരു വിഭാഗം ആളുകൾ ഇത്തരം വ്യാജ വാർത്തകൾ മുഖവിലക്കെടുക്കാൻ തുടങ്ങിയത്