തിരുവനന്തപുരം: ദേശീയ പുരസ്‌കാരം അടക്കം നേടിയ സജിൻ ബാബു സംവിധാനം ചെയ്ത് 'ബിരിയാണി' ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തതിന് പിന്നാലെ നേരിടുന്ന ഭയനാകമായ അവസ്ഥയുടെ ഞെട്ടലലിലാണ് ചിത്രത്തിലെ പ്രധാന വേഷത്തിൽ എത്തിയ നടൻ തോന്നയ്ക്കൽ ജയചന്ദ്രൻ.

ഇരുപത്തിയഞ്ച് വർഷമായി അഭിനയ രംഗത്തുള്ള തോന്നയ്ക്കൽ ജയചന്ദ്രൻ ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയ കനി കുസൃതിയുടെ ഭർത്താവായ 'നാസർ' എന്ന വേഷമാണ് ചെയ്തത്. 

'ബിരിയാണിയിൽ വളരെ പ്രധാനപ്പെട്ട വേഷമാണ് ചെയ്തത്, എന്നാൽ ചിത്രം ഒടിടി റിലീസ് ആയതിന് പിന്നാലെ, ചിത്രത്തിലെ ചില രംഗങ്ങൾ മാത്രം ചിലർ സോഷ്യൽ മീഡിയ വഴിയും, വാട്ട്‌സ്ആപ്പ് വഴിയും പ്രചരിപ്പിക്കാൻ ആരംഭിച്ചു. ലൈംഗിക ദൃശ്യങ്ങൾ എന്ന നിലയിലാണ് പലതും വളരെ മോശം കമന്റുകളോടെ പ്രചരിപ്പിക്കുന്നത്. സിനിമ സംബന്ധിച്ച പോസ്റ്റുകൾക്ക് അടിയിൽ പോലും ഇത്തരം പ്രചാരണം നടത്തുന്നു. ബിരിയാണി എന്ന ചിത്രം കണ്ടവർക്ക് ഈ രംഗങ്ങൾ എന്താണ് എന്ന് അറിയാം, ശരിക്കും ഈ ചിത്രം കാണാത്ത വലിയൊരു വിഭാഗം ജനങ്ങളുണ്ട്. അവരിലേക്കാണ് ഈ രംഗങ്ങൾ എത്തിയത്. അതിൽ എന്റെ നാട്ടുകാരും ബന്ധുക്കളും അടക്കമുണ്ട്' - ജയചന്ദ്രൻ പറയുന്നു.

'ഒരു നാട്ടിൻപുറത്താണ് ഞാൻ ജീവിക്കുന്നത്. അവിടുത്തെ ഭൂരിപക്ഷത്തിനും ഞാൻ ഒരു സിനിമയിൽ അഭിനയിച്ചതാണ് എന്നത് അറിയില്ല. ഇത്തരം രംഗങ്ങൾ ലഭിച്ചവർ ആ രീതിയിൽ അതിനെ കാണുന്നില്ല. ഞാൻ വേറെ എന്തോ കെണിയിൽ പെട്ടു, അത് ചിത്രീകരിക്കപ്പെട്ടുവെന്നാണ് സംസാരം, ശരിക്കും സങ്കടകരമായ കാര്യമാണ് ഇത്. നല്ലൊരു ചിത്രം ചെയ്തിട്ടും അത് ഇത്തരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നത് തീർത്തും സങ്കടകരമാണ്'

കോവിഡ് ലോക്ക്ഡൗണും മറ്റും അയതിനാൽ നിയമനടപടിയും മറ്റും എടുക്കാൻ ചില സാങ്കേതിക തടസ്സങ്ങൾ ഉണ്ടെങ്കിലും, നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്നാണ് ജയചന്ദ്രൻ പറയുന്നത്. നാടകവേദിയിൽ പതിറ്റാണ്ടുകളുടെ അഭിനയ ജീവിതമുള്ള ജയചന്ദ്രൻ കോമഡി ഷോകളിലൂടെയും, റിയാലിറ്റി ഷോകളിലൂടെയും മിനി സ്‌ക്രീനിലും അറിയിപ്പെടുന്നയാളാണ്. ഇതിനകം അഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തിനെ മോശമായി ചിത്രീകരിക്കാനുള്ള ചിലരുടെ ശ്രമം തന്നെയാണ് ഇത്തരം നീക്കത്തിന് പിന്നിൽ എന്നാണ് ഇത് സംബന്ധിച്ച് പ്രതികരിച്ച 'ബിരിയാണി' സംവിധായകൻ സജിൻ ബാബു പ്രതികരിച്ചു. സിനിമയെ സിനിമയായി കാണുവാൻ സാധിക്കാത്ത ഒരു വിഭാഗം നടത്തുന്ന നീക്കമാണ്. ജയചന്ദ്രന് മാത്രമല്ല, ഈ സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവരെയും ബാധിക്കുന്ന വിഷയമാണിത്. പൈറസി അടക്കമുള്ള വിഷയങ്ങൾ തടയാൻ ശക്തമായ സംവിധാനം ഇല്ലാത്തതിന്റെ കൂടി ദുരന്തമാണ് ഇത് കാണിച്ചുതരുന്നത് എന്നും സജിൻ ബാബു പ്രതികരിച്ചു.