ന്യൂഡൽഹി: രാജ്യത്ത് ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതായി സൂചന. സെപ്റ്റംബർ 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരും തമ്മിൽ നടന്ന മാരത്തോൺ ചർച്ചയിൽ ഇതടക്കം സുപ്രധാന തീരുമാനങ്ങൾ ഉരുത്തിരിഞ്ഞതായാണ് റിപ്പോർട്ടുകൾ.

പൗരത്വത്തിന് പ്രത്യേക രേഖയില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. പ്രധാനമന്ത്രിയുടെ അറുപതിന കർമ്മ പരിപാടിയിലാണ് നിർദ്ദേശം മുന്നോട്ടുവച്ചത്. പ്രധാനമന്ത്രിയുടെ അധ്യക്ഷയിൽ ചേർന്ന വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികളുടെ യോഗത്തിലാണ് നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

വിഷയത്തിൽ പഠനം നടത്തി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം വിവിധ മാന്ത്രാലയ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പഠനം നടത്തി സമർപ്പിക്കുന്ന റിപ്പോർട്ട് അനുസരിച്ചായിരിക്കും ജനന സർട്ടിഫിക്കറ്റ് പൗരത്വരേഖയായി കണക്കാക്കുമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക.

ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കൽ, വ്യാപാര കരാറുകളിൽമേൽ തൊഴിൽ ഉറപ്പാക്കൽ, പൊതുപരിസ്ഥിതി നിയമം, കുടുംബങ്ങളുടെ വിവര ശേഖരണം തുടങ്ങിയ 60 ഓളം പ്രധാനതീരുമാനങ്ങൾ പ്രത്യേകമായി പരിഗണിച്ചാണ് നടപ്പാക്കാനൊരുങ്ങുന്നത്.

ചർച്ചയിൽ പ്രധാനമന്ത്രി നിർദ്ദേശിച്ച കാര്യങ്ങളിൽ പഠനം നടത്തി അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വകുപ്പുകളുടെ സെക്രട്ടറിമാർക്ക് പ്രത്യേക നിർദ്ദേശം നൽകി്. ഈ റിപ്പോർട്ടിനനുസൃതമായിരിക്കും തുടർനടപടികൾ.

സിവിൽ സർവീസ് പരിഷ്‌കരണം, ബിസിനസ് അന്തരീക്ഷം വികസിപ്പിക്കൽ, വിവരസാങ്കേതിക വിദ്യയെ ഭരണത്തിനായി ഉപയോഗപ്പെടുത്തൽ എന്നിവയും നിർദ്ദേശത്തിലുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കൂടുതൽ ഉത്തേജിപ്പിക്കുന്ന പദ്ധതികൾക്കാണ് 60 ഇന പരിപാടിയിൽ പ്രധാനമായും ഊന്നൽ കൊടുക്കുന്നത്.

അസം, പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞു കയറ്റം തടയുന്നതടക്കം ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ തുടരുന്നതിനിടെയാണ് പൗരത്വരേഖയിൽ കൃത്യത വരുത്താനുള്ള നീക്കം.
പൗരത്വ ഭേഗദതി നിയമത്തിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ പൗരത്വ രേഖയായി ജനന സർട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്താൻ തയ്യാറെടുക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.