തിരുവനന്തപുരം: ബിജെപിയിൽ പോര് മുഴുകുകയാണ്. എല്ലാ കുറ്റവും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനുമാണ്. മുരളീധരനെ ഉടൻ മന്ത്രിസഭയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി കേന്ദ്ര നേതൃത്വത്തിന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ പൊങ്കല ഇടുകയാണ് പരിവാറുകാർ. സമഗ്ര അഴിച്ചു പണിയാണ് ആവശ്യപ്പെടുന്നത്. അമിത് ഷായുടെ ഫെയ്‌സ് ബുക്ക് പേജിലും പൊങ്കാലയാണ്. മുരളീധരനെ കേന്ദ്ര മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാണ് ആവശ്യം. അതിനിടെ തന്നെ കാലു വാരി തോൽപ്പിച്ചതാണെന്ന ആരോപണവുമായി കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും രംഗത്തു വന്നു.

ഇ.ശ്രീധരനെ പോലെ, ദേശീയ തലത്തിൽ അറിയപ്പെടുന്ന സ്ഥാനാർത്ഥി പാലക്കാട്ടു തോറ്റതിന്റെ കാരണം ബിജെപി അണികളേയും ഞെട്ടിച്ചിട്ടുണ്ട്. ആർഎസ്എസിന്റെയും മറ്റു സംഘപരിവാർ സംഘടനകളുടെയും അധ്വാനവും രാഷ്ട്രീയത്തിനതീതമായി ലഭിച്ച പിന്തുണയുമുണ്ടായിട്ടും സംഭവിച്ച തോൽവി ഇഴകീറി പരിശോധിക്കും. എന്നാൽ മറ്റിടത്തെല്ലാം ദയനീയ പരാജയമായിരുന്നു. തൃശൂരിൽ സുരേഷ് ഗോപി മുന്നാം സ്ഥാനത്തായി. കെ സുരേന്ദ്രൻ രണ്ടിടത്തും തോറ്റു. നേമം കൈവിട്ടു. ഇതിനെല്ലാം കാരണം ബിജെപി നേതൃത്വത്തിന്റെ പടിപ്പുകേടാണെന്നാണ് അണികളുടെ അഭിപ്രായം. ഇതെല്ലാമാണ് അമിത് ഷായുടെ പേജിൽ പൊങ്കാലയായി മാറുന്നത്.

ഇതിനൊപ്പമാണ് നേമം മണ്ഡലത്തിലെ ഏക അക്കൗണ്ടും പൂട്ടിയതോടെ മുതിർന്ന നേതാവും നേമം എംഎ‍ൽഎയുമായിരുന്ന ഒ.രാജഗോപാലിനെതിരെ പരിവാറുകാരുടെ തന്നെ ആക്രമണം. നേമത്ത് കുമ്മനം രാജശേഖരന്റെ തോൽവി രാജഗോപാൽ മൂലമാണെന്നാണ് കമന്റുകളിലെ പ്രധാന ആരോപണം. അസഭ്യവർഷവും വ്യക്തിഹത്യയും ഭീഷണികളും വരെ കമന്റുകളായുണ്ട്. പാർട്ടിയെ വഞ്ചിച്ചയാളാണെന്നും എ.കെ.ജി സെന്ററിൽ പോയിരിക്കൂ എന്നും രാജഗോപാലിനോട് ബിജെപി അനുകൂലികൾ സൈബർ ഇടത്തിൽ പറയുന്നു.

തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് വോട്ട് ചെയ്തവർക്ക് നന്ദിയറിയിച്ച് ഒ രാജഗോപാൽ ഫേസ്‌ബുക്ക് ഒഫീഷ്യൽ പേജിൽ പങ്കുവച്ച കുറിപ്പിന് കീഴെയാണ് ബിജെപി അനുകൂലികളുടെ അസഭ്യവർഷം.''ദേശീയജനാധിപത്യ സഖ്യത്തിന് വോട്ട് നൽകിയ സമ്മദിദായർക്ക് ഒരായിരം നന്ദി...ജനവിധിയെ മാനിക്കുന്നു.തോൽവിയെ സംബന്ധിച്ച് പാർട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചർച്ചചെയ്ത് കുറവുകൾ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും....'' എന്നായിരുന്നു പോസ്റ്റ്

രാജഗോപാലിനെ വിമർശിക്കുന്ന കമന്റ്

പ്രിയ രാജേട്ടാ, അങ്ങനെ വിളിക്കാനാണ് ഇഷ്ടം അതുകൊണ്ട് മാറ്റുന്നില്ല.. താങ്കൾ അടുത്ത കാലത്ത് ബിജെപിക്ക് ചെയ്തു കൊടുത്ത ഉപകാരങ്ങൾ കൊണ്ടുതന്നെ പാർട്ടിക്ക് വേണ്ടി പിന്നണിയിൽ ഇരുന്നെങ്കിലും പട പൊരുതുന്ന ആയിരക്കണക്കിനാളുകൾ അനുഭവിച്ച മാനസിക വ്യഥ പറഞ്ഞറിയിക്കുക വയ്യാ. പലരും അങ്ങേക്ക് ഓർമ്മക്കുറവായതിനാൽ ആണ് പരസ്പരവിരുദ്ധമായ അഭിപ്രായങ്ങൾ പറഞ്ഞു പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നത് എന്ന് പറഞ്ഞു സമാധാനിച്ചു..

നിങ്ങളെ പോലെയുള്ളവർ സംരക്ഷിക്കപ്പെട്ടവരാണ് പക്ഷേ യാതൊരു പ്രയോജനവുമില്ലാതെ പാർട്ടിക്ക് വേണ്ടി നാട്ടുകാരുടെ തെറിവിളി കേൾക്കുന്ന ഞങ്ങൾ സാധാരണക്കാരെ ഇനിയും വാക്കുകൾ കൊണ്ടുപോലും പരിഹസിക്കരുത്. തനിക്കുശേഷം പ്രളയം എന്ന ആശയത്തിൽ ഊന്നി സമയം വന്നപ്പോൾ പിന്നിൽ നിന്നു പാർട്ടിയെ കുത്തിയ ഒരു വ്യക്തി എന്ന പേരിലാകും താങ്കളെ ചരിത്രം രേഖപ്പെടുത്തുക. കുമ്മനത്തിന്റെ തോൽവി അങ്ങയുടെയും കൂടി തോല്വിയാണ് എന്ന് മറക്കാതിരിക്കുക.

താങ്കളുടെ ഇത്ര നാളത്തെ പ്രവർത്തനങ്ങൾക്കു നന്ദി. ഇനിയെങ്കിലും ഈ ഫേസ്‌ബുക് ഡിലീറ്റ് ചെയ്തു, പാർട്ടിയെ പ്രതിനിധീകരിച്ചു അഭിപ്രായം പറയാതെ ഒതുങ്ങി കൂടാൻ അഭ്യർത്ഥിക്കുന്നു... ഹരികൃഷ്ണൻ ഹരിപ്പാട്

മുരളീധരനെ ഉന്നംവച്ച് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം കഴക്കൂട്ടത്ത് ബിജെപി നേതാക്കൾ കാലുവാരിയെന്നാണ് ശോഭ സുരേന്ദ്രന്റെ ആരോപണം. പ്രമുഖ നേതാവിനായി വോട്ട് മറിച്ചു. വി മുരളീധരനെ ഉന്നംവച്ചാണ് ആക്ഷേപം. ബിജെപിക്ക് ലഭിക്കേണ്ടിയിരുന്ന 5500 വോട്ട് മറിച്ചു. കഴിഞ്ഞ തവണ വി മുരളീധരന് ലഭിച്ചതിനേക്കാൾ 2500 വോട്ട് ശോഭ സുരേന്ദ്രന് കുറഞ്ഞു.

പുതുതായി ചേർത്ത 3000 വോട്ടുകളും ബിഡിജെഎസ് വോട്ടും ചോർത്തിയെന്നാണ് ആരോപണം. മണ്ഡലത്തിൽ ബൂത്ത് തിരിച്ചുള്ള കണക്ക് സ്ഥാനാർത്ഥി ആരംഭിച്ചു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയത്തിൽ ആർഎസ്എസ് അതൃപ്തി അറിയിച്ചു.