കാസർകോട് : കാസർകോട് നഗരസഭയിൽ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ബിജെപിക്ക് ലഭിച്ചതിന് പിന്നാലെ രണ്ടു കൗൺസിലർമാർ രാജിവെച്ചു. കാസർകോട് നഗരസഭയിലെ 12, 13 വാർഡ് മുസ്ലിം ലീഗ് കൗൺസിലർമാരാണ് രാജിവെച്ചത്. പന്ത്രണ്ടാം വാർഡ് കൗൺസിലർ മമ്മുചാലയും പതിമൂന്നാം വാർഡ് കൗൺസിലർ അസ്മ മുഹമ്മതുമാണ് രാജി വെച്ച് പ്രതിഷേധിച്ചത്. ഒരു കാരണവശാലും ബിജെപിയുമായി സഹകരിക്കുന്ന ഒരു ഭരണസമിതിയിൽ ഭരണത്തിൽ ഇരിക്കാൻ താല്പര്യം ഇല്ലെന്ന് ഇവർ കൂട്ടിച്ചേർത്തു.

ഇന്നു തന്നെ രാജിക്കത്ത് പാർട്ടിയുടെ പാർലമെന്ററി പാർട്ടി ലീഡർക്ക് നൽകി. വൈകുന്നേരത്തോടെ നഗരസഭാ സെക്രട്ടറിക്കും രാജിക്കത്ത് നൽകുമെന്ന് മമ്മു ചാല മറുനാടൻ റിപ്പോർട്ടറോട് പറഞ്ഞു. മാത്രമല്ല രണ്ട് വാർഡ് കമ്മിറ്റികളും പിരിച്ചു വിടുകയാണെന്ന് ഇവർ കൂട്ടിച്ചേർത്തു . അതേസമയംആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ലീഗും സ്വതന്ത്രരും രംഗത്തുവന്നിരിക്കുകയാണ്. 21 വർഷങ്ങൾക്ക് ശേഷമാണ് ബിജെപി ക്ക് കാസർകോട് നഗരസഭയിൽ സ്റ്റാൻഡിങ് കമിറ്റി അധ്യക്ഷ പദം ലഭിക്കുന്നത്.

ബിജെപി നറുക്കെടുപ്പിലൂടെ വിജയിക്കാൻ സാഹചര്യം സൃഷ്ടിച്ചതോ ലീഗ് നേതാക്കളുടെ പിടിപ്പുകേട് കൊണ്ടാണെന്ന് വ്യാപക വിമർശനമാണ് ഉയരുന്നത്. ബിജെപിയിലെ കെ രജനിയാണ് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്‌സണായി തെരെഞ്ഞെടുക്കപ്പെട്ടത്. മുസ്ലിം ലീഗിലെ മമ്മു ചാലയെയാണ് രജനി നറുക്കെടുപ്പിലൂടെ തോൽപ്പിച്ചത്. ബിജെപിക്കും ലീഗിനും തുല്യ വോട് ലഭിച്ചതിനെ തുടർന്നാണ് നറുക്കെടുപ്പ് വേണ്ടി വന്നത്.

സ്വതന്ത്രരായ രണ്ടംഗങ്ങളുടെയും സി പി എമ്മിന്റെ ഒരംഗത്തിന്റെയും നിലപാടാണ് ഒരു സ്റ്റാൻഡിങ് കമിറ്റി ബിജെപിക്ക് ലഭിക്കാനിടയാക്കിയ സാഹചര്യം ഉണ്ടാക്കിയതെന്ന് മുസ്ലിം ലീഗ് നേതൃത്വം കുറ്റപ്പെടുത്തുന്നു. അതേസമയം, ബിജെപി ജയിച്ചു വരാതിരിക്കാൻ പിന്തുണ തേടിയാൽ സ്വതന്ത്രർ ലീഗിനനുകൂലമായ നിലപാട് സ്വീകരിക്കാമെന്ന് അറിയിച്ചിട്ടും ബിജെപിക്ക് അനുകൂലമായ നിലപാടാണ് നേതാക്കൾ സീകരിച്ചത്.
തങ്ങളുടെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ തങ്ങൾക്കറിയാമെന്നും ഇതിന് ആരുടെയും കാലു പിടിക്കാൻ വരില്ലെന്നുമാണ് ലീഗിലെ മുതിർന്ന രണ്ട് അംഗങ്ങൾ സ്വതന്ത്രരെ അറിയിച്ചത്. ലീഗിലെ മുതിർന്ന നേതാക്കളയ കെ എം അബ്ദുറഹ്മനോടും നഗരസഭ ചെയർമാനുമായ അഡ്വ മുനീറുമായും സ്വതന്ത്രർ സംസാരിച്ച് ഫോൺ സംഭാഷണം ഇത് ശരിവെക്കുന്നുണ്ട്, തീർത്തും ബിജെപിക്ക് അനൂകലമായ തീരുമാനമാണ് ഇവർ കൈകൊണ്ടത് . മമ്മു ചാല സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് വരുന്നത് ചില മുസ്ലിംലീഗ് നേതാക്കൾക്ക് ആദ്യം മുതൽ വിമ്മിഷ്ടം ഉണ്ടായിരുന്നു എന്നുള്ളത് പരസ്യമായ രഹസ്യമാണ്.