മുംബൈ: അമിതാബ് ബച്ചനും ടെലിവിഷൻ ഷോ ആയ കോൻ ബനേഗാ ക്രോർപതിക്കുമെതിരെ കേസ്. പരിപാടിയിലെ മനുസ്മൃതിയെ കുറിച്ചുള്ള ചോദ്യം ഹിന്ദുവികാരം വൃണപ്പെടുത്തിയെന്ന് കാണിച്ചാണ് പരാതി. പരിപാടിയിൽ 1927 ഡിസംബർ 25ന് ഡോ. അംബേദ്കറും അനുയായികളും കൂടി കത്തിച്ച പുസ്തകം ഏത്? എന്ന ചോദ്യം അമിതാബ് ബച്ചൻ ചോദിച്ചിരുന്നു. 6,40,000 രൂപയുടെ ചോദ്യമായിരുന്നു ഇത്.

വിഷ്ണുപുരാണം, ഭഗവദ് ഗീത, ഋഗ്വേദം, മനുസ്മൃതി എന്നിവയായിരുന്നു ചോദ്യത്തിന് ഓപ്ഷനായി നൽകിയത്. തുടർന്ന് അംബേദ്ക്കർ മനുസ്മൃതി കത്തിച്ച സംഭവം ഷോയിൽ അമിതാബ് ബച്ചൻ വിശദീകരിക്കുകയും ചെയ്തിരുന്നു. എപ്പിസോഡ് സംപ്രേഷണം ചെയ്തതോടെ വ്യാപകമായി ചോദ്യത്തിന്റെ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ഒരുകൂട്ടം ആളുകൾ ബച്ചനും പരിപാടിക്കുമെതിരെ ക്യാംപെയിൻ ആരംഭിക്കുകയുമായിരുന്നു.

അമിതാബ് ബച്ചൻ ഇടതുപക്ഷത്തിന് വേണ്ടിയുള്ള പ്രചാരണം നടത്തുകയാണെന്നും ഇത് ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുകയാണെന്നുമായിരുന്നു ഹിന്ദുത്വ വാദികളുടെ പ്രചാരണം. ഇതിന് പിന്നാലെയാണ് ഷോയ്ക്ക് എതിരെ പൊലീസിൽ ചിലർ പരാതി നൽകിയത്. 1927 ഡിസംബർ 25 ന് മഹദിൽ വച്ചായിരുന്നു അംബേദ്ക്കർ മനുസ്മൃതി കത്തിച്ചത്.