തിരുവനന്തപുരം: കള്ളക്കേസിൽ കുടുക്കി പാർട്ടി നേതാക്കളെ ജയിലിൽ അടയ്ക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് ബിജെപി നേതാക്കൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകി. കൊടകര കവർച്ചാ കേസുമായി ബന്ധിപ്പിച്ച് ബിജെപിയെ തകർക്കാനുള്ള ഉദ്ദേശ്യത്തോടെ പിണറായി സർക്കാർ പൊലീസിനെ ഉപയോഗിച്ച് നടത്തുന്ന വ്യാജ പ്രചാരണങ്ങളും അനാവശ്യ ചോദ്യം ചെയ്യലുകളും ഗൂഢാലോചനയും വിശദീകരിച്ചാണ് നിവേദനം നൽകിയത്.

മുതിർന്ന ബിജെപി നേതാക്കളായ ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ്, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് രാജ്ഭവനിലെത്തി നിവേദനം നൽകിയത്.

കൊടകര കുഴൽപണക്കേസ് ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നന്നായി അന്വേഷിച്ചതാണ്. ഇപ്പോഴത്തെ അന്വേഷണം കെ.സുരേന്ദ്രനെയും മകനെയും ലക്ഷ്യം വച്ചാണ് നീങ്ങുന്നത്. പാർട്ടിയെ നശിപ്പിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.