ജയ്പുർ: രാജസ്ഥാനിലെ പട്ടണമായ മൽപുരയിൽ നിന്നും ഹിന്ദുക്കൾ കൂട്ടപലായനം ചെയ്യുന്നുവെന്ന ആരോപണവുമായി ബിജെപി എംഎൽഎ. ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി പ്രദേശത്തെ കണ്ണായ സ്ഥലങ്ങളെല്ലാം മുസ്‌ലിംകൾ വാങ്ങിക്കുകയാണെന്നും അവിടെ നടക്കുന്നത് ലാൻഡ് ജിഹാദാണെന്നും ആരോപിച്ചാണ് മാൽപുര എംഎൽഎയായ കനയ്യ ലാൽ രംഗത്തെത്തിയത്.

മുസ്‌ലിംകൾ കരുതിക്കൂട്ടി പദ്ധതിയിട്ടാണ് ഇത് ചെയ്യുന്നത്. ഹിന്ദുക്കൾക്കിടയിൽ ഭയവും അരക്ഷിതാവസ്ഥയും രൂക്ഷമായെന്നും 600 മുതൽ 800 വരെ കുടുംബങ്ങൾ സ്ഥലം വിട്ടുപോയെന്നും പറയുന്നു. മൽപുര ഒരു സെൻസിറ്റീവ് പട്ടണമാണെന്നും 1950 മുതൽ നിരന്തരമായി സാമുദായിക സംഘർഷങ്ങൾ ഉണ്ടാകുകയും നൂറിലധികം പേർ മരിക്കുകയും ചെയ്‌തെന്ന് അദ്ദേഹം പറയുന്നു.

എന്നാൽ ബിജെപിയുടെ ഈ വാദങ്ങൾ മാൽപുര പൊലീസ് തള്ളിക്കളഞ്ഞു. അത്തരത്തിൽ നിർബന്ധിത പലായനം ഒന്നും തന്നെ നടക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ബിജെപി എംഎൽഎയുടെ വാദങ്ങൾക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.