തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ നയിക്കുന്ന യാത്ര ഫെബ്രുവരി 20ന് തുടക്കമാകും.എൽഡിഎഫ് സർക്കാരിനെതിരെ വ്യാപക പ്രചാരണത്തിന് തീരുമാനമെടുത്തിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.തൃശൂരിൽ നടന്ന സംസ്ഥാനതല യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എൽഡിഎഫും യുഡിഎഫും വർഗീയത പ്രോത്സാഹിപ്പിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. യുഡിഎഫനൊപ്പംജമാഅത്ത ഇസ്ലാമിയാണെങ്കിൽപോപ്പുലർ ഫ്രണ്ടാണ് എൽഡിഎഫിനൊപ്പമുള്ളത്. ഇതിൽ ക്രൈസ്തവ സമൂഹം ദുഃഖിതരാണ്. ക്രൈസ്തവരും ഭൂരിപക്ഷ വിഭാഗവും മുസ്ലിം തീവ്രവാദത്തിന് ഇരയാകുകയാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

യുഡിഎഫിൽ കോൺഗ്രസിന് കറിവേപ്പിലയുടെ സ്ഥാനമാണ്. ക്രൈസ്തവരുടെ ആശങ്ക അസ്ഥാനത്തല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ഒപ്പം ചേർത്ത് പുതിയ പദ്ധതികളാവിഷ്‌ക്കരിക്കാനാണ് ബിജെപി ഒരുങ്ങുന്നത്.ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ പ്രശ്‌നങ്ങളുടലെടുത്തതിന്റെ സാഹചര്യത്തിൽ ക്രിസ്ത്യൻ വോട്ടുകളിൽ ലക്ഷ്യം വെക്കണമെന്ന് യോഗത്തിൽ പൊതു അഭിപ്രായമുയർന്നതായാണ് വിവരം.ഇതിനായി താഴെത്തട്ട് മുതൽ പ്രവർത്തനം നടത്തണം. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താൻ പ്രത്യേക കർമ്മ പദ്ധതി രൂപീകരിക്കാനും സംസ്ഥാന നേതൃത്വ യോഗത്തിൽ തീരുമാനമായി.

നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കും. വിവിധ ജനവിഭഗത്തിൽപ്പെട്ടവർക്ക് പ്രാതിനിധ്യം നൽകും.സംസ്ഥാനത്തെ പ്രമുഖരായ നേതാക്കളുടെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം സംബന്ധിച്ചും യോഗത്തിൽ ചർച്ചകളുണ്ടായതായും സുരേന്ദ്രൻ പറഞ്ഞു.സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, യോഗത്തിൽ ഇത്തവണ താൻ മത്സരരംഗത്തേക്കില്ലെന്ന നിലപാടെയുത്തെങ്കിലും അത് സംബന്ധിച്ച് കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്ന് സി.പി രാധാകൃഷ്ണൻ അറിയിച്ചു.അതസേമയം ശോഭ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്‌നം മാധ്യമസൃഷ്ടിയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതിനിടെ നേതൃത്വവുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാത്ത സാഹചര്യത്തിൽ സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിന്നും ശോഭാ സുരേന്ദ്രൻ വിട്ടു നിന്നു. പ്രശ്‌നം പരിഹരിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തടയിടുകയാണെന്നാണ് ശോഭയുടെ പരാതി. താൻ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാത്തിടത്തോളം യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ശോഭ ആവർത്തിച്ചു.