തൃശ്ശൂർ: ഏകീകൃത സിവിൽകോഡുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കെ വിഷയത്തിൽ പ്രസ്താവനയുമായി സുരേഷ് ഗോപി.രാജ്യത്തെ എല്ലാ പൗരന്മാരുടേയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ബിജെപി സർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. വാർത്താ ഏജൻസിയായ എ.എൻ.ഐയോടായിരുന്നു തൃശൂർ എൻഡിഎ സ്ഥാനാർത്ഥി കൂടിയായ സുരേഷ് ഗോപിയുടെ പ്രതികരണം.

രാജ്യത്തെ എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. ജനസംഖ്യാ നിയന്ത്രണത്തിനുള്ള നടപടികളും സ്വീകരിക്കും. ജനാധിപത്യപരമായ രീതിയിലായിരിക്കും ഇവ നടപ്പിലാക്കുക. രാജ്യത്തോട് സ്നേഹമുള്ളവർക്ക് ഇക്കാര്യം അംഗീകരിക്കാതിരിക്കാനാവില്ല. ലൗ ജിഹാദ്, ശബരിമല വിഷയങ്ങളിൽ ഉള്ള ഏതൊരു ഇടപെടലും നിയമത്തിന്റെ വഴിയിലൂടെ ആയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഭരണനിർവഹണത്തിനുള്ള ബിജെപിയുടെ ശേഷി അറിയണമെങ്കിൽ കഴിഞ്ഞ ഏഴ് വർഷത്തെ കേന്ദ്രസർക്കാരിന്റെ ഭരണം പരിശോധിച്ചാൽ മതി. ബിജെപിയെ അധികാരത്തിലെത്തിച്ചാൽ ആത്മവിശ്വാസത്തോടെയും ആത്മാർഥതയോടെയും ഭരണനിർവഹണം നടത്തും. ആരായിരിക്കും മുഖ്യമന്ത്രിയെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. അക്കാര്യം പാർട്ടി തീരുമാനിക്കും.എങ്കിലും മുഖ്യമന്ത്രി എന്ന നിലയിൽ ഇ. ശ്രീധരൻ മികച്ച ആളായിരിക്കുമെന്നും സുരേഷ് ഗോപി കുട്ടിച്ചേർത്തു.

അതിനിടെ സുരേഷ് ഗോപിയുടെ പ്രചരണ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിട്ടുണ്ട്.ഞാൻ ജയിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്നത് എന്നെത്തന്നെയാണ് എന്നാണ് പോസ്റ്ററിലെ വാചകം.