കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകന്റെ വയോധികയായ അമ്മയ്ക്ക് നേരെ ക്രൂര മർദ്ദനം. നോർത്ത് 24 പർഗാനസിൽ ഇന്നലെയാണ് സംഭവം. ബിജെപി പ്രവർത്തകനായ ഗോപാൽ മജുംദാറിന്റെ അമ്മ നിംതയാണ് ക്രൂര മർദ്ദനത്തിന് ഇരയായത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് അമ്മയെ മർദ്ദിച്ചതെന്ന് ഗോപാൽ മജുംദാർ ആരോപിച്ചു.

തന്റെ കഴുത്തിലും തലയ്ക്കും മുഖത്തും അക്രമിസംഘം ഇടിച്ചതായി നിംത മാധ്യമങ്ങളോട് പറഞ്ഞു. 'എന്റെ കഴുത്തിലും തലയ്ക്കും മുഖത്തും അവർ മർദ്ദിച്ചു. ഇക്കാര്യം പുറത്ത് പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഭയന്നുപോയി. ശരീരം മുഴുവൻ വേദനയാണ്.'- നിംത വെളിപ്പെടുത്തി.

മൂന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വീട്ടിൽ അതിക്രമിച്ച് കയറിയാണ് ആക്രമണം നടത്തിയതെന്ന് ഗോപാൽ മജുംദാർ ആരോപിക്കുന്നു. വീട്ടിൽ ഉണ്ടായിരുന്ന അമ്മയെ അവർ ക്രൂരമായി മർദ്ദിച്ചതായും ബിജെപി പ്രവർത്തകൻ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകൾ മാത്രം അവശേഷിക്കേ, ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള പോര് മുറുകുകയാണ്. അതിനിടെയാണ് സംഭവം ഉണ്ടായത്.